എരുമേലി-പമ്പാവാലി ശബരിമല പാതയിൽ മുക്കൂട്ടുതറയിൽനിന്നു കണമലയിലേക്കുള്ള സമാന്തര പാതയായ ഇടകടത്തി റോഡിൽ അപകടസാധ്യത കൂടിയ പാലം.
എരുമേലി: ശബരിമല തീർഥാടനപാതയിലെ എരുമേലി, കണമല ഭാഗങ്ങളിൽ മണ്ഡലകാലത്തിന് മുന്നോടിയായി റോഡ് നവീകരണവും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയ ശേഷം സുരക്ഷാ ഓഡിറ്റിംഗ് നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പും ദേശീയപാത വിഭാഗവും. നവംബർ ആദ്യവാരത്തോടെ നിർമാണങ്ങൾ പൂർത്തിയാക്കി സുരക്ഷാ ഓഡിറ്റിംഗ് നടത്താനാണ് ലക്ഷ്യമിടുന്നത്.
തീർഥാടന കാലം പ്രമാണിച്ച് സർക്കാർ 450 കോടി രൂപയുടെ പ്രത്യേക ശബരിമല റോഡ് വികസന പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കണമല അട്ടിവളവ് ഭാഗത്ത് നേരത്തേ അപകടങ്ങളുണ്ടായ പശ്ചാത്തലത്തിൽ ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് ബോർഡുകളും ലൈറ്റിംഗും ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചു.
തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികളും ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള റീ-ടാറിംഗ് ജോലികളും ഈ റൂട്ടുകളിൽ നടത്തും. എരുമേലി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി തീർഥാടന കാലത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രധാന റിംഗ് റോഡുകൾ വികസിപ്പിക്കുന്നതിന് സർവേ പുരോഗമിക്കുകയാണെന്ന് മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കണമല ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനായി റോഡിൽ പ്രത്യേക റന്പിൾ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നുണ്ട്. അതോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. രാത്രിയിലും കോടയുള്ള സമയങ്ങളിലും കാഴ്ച സുഗമമാകാൻ അട്ടിവളവ് ഭാഗത്ത് എൽഇഡി, ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
Tags : NattuVishesham DistrictNews DeepikaNews