കല്ലറ-ഇടയാഴം റോഡില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നു.
കടുത്തുരുത്തി: അപകടങ്ങള്‍ പതിവായ കല്ലറ-ഇടയാഴം റോഡില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പാണ് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചത്. പൊന്നങ്കേരി വളവ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
റോഡിന്റെ വീതിക്കുറവും വാഹന തിരക്കും കാരണം ഈ റോഡിൽ അപകടങ്ങൾ നിത്യസംഭവമായിരുന്നു. ഇതിനുപരിഹാരം കാണാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി.
കടുത്തുരുത്തി-കോട്ടയം റോഡിനേയും വൈക്കം-വെച്ചൂര്‍ റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണ് കല്ലറ-ഇടയാഴം റോഡ്. എട്ട് കിലോമീറ്ററാണ് റോഡിന്റെ നീളം. 1978ല്‍ ഫാ. തോമസ് വിരുത്തിയിലിന്റെ നേതൃത്വത്തില്‍ നാട്ടുകാരാണ് റോഡ് നിര്‍മിച്ചത്. 2001-ലാണ് പൊതുമരാമത്ത് വിഭാഗം ഏറ്റെടുത്തത്. കാഴ്ച മറയ്ക്കുന്നതും കൊടുംവളവുകളുള്ളതുമായ റോഡാണിത്. കല്ലറ പള്ളി കഴിഞ്ഞ് മുന്നോട്ടു വരുന്പോൾ കുത്തനെയുള്ള വളവാണ്. ഇവിടെ ടോറസ് ലോറികളില്നിന്നടക്കം വീഴുന്ന മണ്ണില്‍ കയറി ഇരുചക്രവാഹന, സൈക്കിള്‍ യാത്രക്കാരടക്കം തെന്നിവീണ് പരിക്കേല്‍ക്കുന്നുണ്ട്.
പെരുന്തുരുത്ത് കടവ് മുതല്‍ പ്രഭാത് ലൈബ്രറി വരെയുള്ള ഭാഗത്ത് വളവുകളും കാഴ്ച്ച മറയ്ക്കുന്ന മരങ്ങളും അപകടത്തിനു കാരണമാകുന്നു. ചേരിക്കല്‍ പ്രദേശത്ത് റോഡിലെ ടാറിംഗില്നിന്ന് വാഹനം തെന്നിയാല്‍ രണ്ട് മുതല്‍ നാലു വരെ അടി താഴ്ചയിലേക്കു വീഴും. ദിവസവും ചെറുതും വലുതുമായ ധാരാളം അപകടങ്ങളാണ് ഈ റോഡില്‍ ഉണ്ടാകുന്നത്.
കല്ലറ പഞ്ചായത്തിലെ കുന്നുപുറം ഭാഗത്തെയും വെച്ചൂര്‍ പഞ്ചായത്തിലെ പൊന്നങ്കേരി വളവിലുമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത്. ഇരുപതിലധികംപേര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇവിടെയുണ്ടായ അപകങ്ങളില്‍ മരിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്.
Tags : Nattuvishesham DistrictNews DeepikaNews