ഇസ്മായിൽ
ചങ്ങനാശേരി: പെരുന്ന എസ്എച്ച് നഗറില്‍ ആളില്ലാത്ത വീടിന്റെ അടുക്കളവാതില്‍ കുത്തിപ്പൊളിച്ച് ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റിലായി. റെയില്‍വേ പുറമ്പോക്ക് കോളനി പുതുപ്പറമ്പില്‍ ഇസ്മായില്‍(47)നെയാണ് ചങ്ങനാശേരി ഡിവൈഎസ്പി എസ്. അഷാദ്, എസ്എച്ച്ഒ അനില്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഇപ്പോള്‍ കൊടിനാട്ടുംകുന്നിനടുത്ത് മാലൂര്ക്കാവില് വാടകവീട്ടിലാണ് താമസം. എസ്എച്ച് നഗറിലുള്ള ഡോ. ഇക്ബാലിന്റെ വസതിയിലാണ് മോഷണം നടന്നത്.
ഇക്കഴിഞ്ഞ 12ന് വെകുന്നേരം ഇക്ബാലും കുടുംബാംഗങ്ങളും വീടടച്ച് ബന്ധുവീട്ടില്‍ പോയി. പിറ്റേന്ന് ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ മോഷണംനടന്ന വിവരം അറിഞ്ഞത്. ഇക്ബാല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പൊലിസ് മേധാവി സാബു മാത്യുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടുദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടാനായത്.
പ്രതി മോഷ്ടിച്ച സ്വര്‍ണവും മോഷണത്തിനുശേഷം കറങ്ങിനടന്ന കാറും മടുക്കമൂട്ടിനടുത്തുള്ള ധനകാര്യസ്ഥാപനത്തില്‍ പണയംവച്ച നാലുഗ്രാം സ്വര്‍ണവും പൊലിസ് കണ്ടെടുത്തു.
വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകടക്കല്‍ പ്രതിയുടെ മോഷണ ശൈലി
പകല്‍ ഐസു കച്ചവടം. ഈ സമയത്ത് ആളില്ലാത്ത വീടുകള്‍ കണ്ടുവച്ച് രാത്രികാലത്ത് വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകടന്ന് അലമാരയിൽനിന്നു സ്വര്‍ണവും പണവും മോഷ്ടിക്കലാണ് റെയില്‍വേ പുറമ്പോക്ക് കോളനി പുതുപ്പറമ്പില്‍ ഇസ്മായില്‍(47)ന്റെ മോഷണ ശൈലി. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നു സമാനമായ നാല് മോഷണങ്ങള്‍ നടത്തിയതായാണ് പൊലിസിനു വിവരം ലഭിച്ചത്.
എസ്എച്ച് നഗറിലുള്ള ഡോ. ഇക്ബാലും കുടുംബവും വീടടച്ച് പുറത്തുപോയ വിവരം മനസിലാക്കിയാണ് ഇയാള്‍ വീട്ടിലെത്തി മോഷണം നടത്തിയത്. ഡോ. ഇക്ബാലിന്റെ വീടിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം സിസിടിവി കാമറകള്‍ പരിശോധിച്ചതിലൂടെയാണ് പൊലിസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി രണ്ടാഴ്ചക്കകമാണ് വീണ്ടും ഇയാള്‍ മോഷണം നടത്തിയത്. 48 മണിക്കൂറിനുള്ളില്‍ പ്രതിയെ കുടുക്കി
ചങ്ങനാശേരി: മോഷണം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ കുടുക്കി
ചങ്ങനാശേരി പൊലിസിന്റെ അന്വേഷണ മികവ്. പെരുന്ന ഈസ്റ്റ് എസ്എച്ച് നഗറില്‍ ആസിഫ് മന്‍സിലില്‍ ഡോ.പി.കെ. ഇക്ബാലിന്റെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പുതുപ്പറമ്പില്‍ ഇസ്മായിലിനെയാണ് 48 മണിക്കൂറിനുള്ളില്‍ പൊലിസ്് കുടുക്കിയത്. വീടിന്റെ രണ്ടു നിലകളിലെ മുറികളിലായി സൂക്ഷിച്ചിരുന്ന 57 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ചങ്ങനാശേരി പൊലിസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ ശാസ്ത്രീയ പരിശോധന വിജയകരമായി. പ്രതിയുടെ വാടകവീടിന്റെ പരിസരങ്ങളില്‍ പതിയിരുന്നും സിസിടിവി കാമറകള്‍ നിരീക്ഷിച്ചുമാണ് ഇയാളെ പിടികൂടിയത്. എസ്ഐമാരായ ബിനില്‍, പ്രദീപ്, എഎസ്ഐമാരായ സെയ്നി സെബാസ്റ്റ്യന്‍, അന്‍വര്‍, സിപിഒമാരായ നിയാസ്, കലേഷ്, ജൂഡ് ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.