സുസ്മിതയെ അങ്കമാലി എല്‍എഫ് ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് പാലായ്ക്കാപ്പിള്ളി പൂച്ചെണ്ടു നല്കി യാത്രയാക്കുന്നു.
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മുംബൈ സ്വദേശിയായ സുസ്മിതയ്ക്ക് (58) അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ ചികിൽസയിലൂടെ സൗഖ്യം. കഴിഞ്ഞ മാസം അവസാനത്തോടെയാണ് രണ്ടാഴ്ചത്തെ മൂന്നാര്‍ സന്ദര്‍ശനത്തിനായി സുസ്മിതയും കുടുംബവുമെത്തിയത്.
എയര്പോര്ട്ടില്നിന്നിറങ്ങി പുറത്ത് കാറില്‍ കയറുന്നതിന് മുമ്പായി ഇവര്‍ തളര്‍ന്നുവീഴുകയായിരുന്നു. സിയാല്‍ ടെര്‍മിനല്‍ ഒന്നിലെ മെഡിക്കല്‍ ടീമെത്തി അരമണിക്കൂറോളം തുടര്‍ച്ചയായി സിപിആര്‍ നല്കി ആംബുലന്‍സില്‍ സിയാല്‍ അധികൃതര്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ സുസ്മിതയ്ക്ക് ഹൃദയസ്തംഭനം ആണെന്ന് സ്ഥിരീകരിക്കുകയും തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
അതിസങ്കീര്‍ണമായ ശസ്ത്രക്രിയ ആയിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ. എ.കെ. റഫീഖ് ഡോ. അന്‍വര്‍ സി. വര്‍ഗീസ് , കാര്‍ഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവര്‍ പറഞ്ഞു. തുടര്‍ച്ചയായി സിപിആര്‍ നല്കിയതും ജീവന് നിലനിര്‍ത്താന്‍ സഹായകമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പൂര്‍ണ ആരോഗ്യവതിയായി മുംബൈയിലേക്ക് മടങ്ങിയ സുസ്മിതയ്ക്ക് ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി, ജോയിന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പൊന്തേപ്പിള്ളി എന്നിലരുടെ നേതൃത്വത്തില്‍ പൂച്ചെണ്ടുകള്‍ നല്‍കിയാണ് യാത്രയാക്കിയത്. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും മധുരം നല്‍കിയാണ് സുസ്മിതയും ഭര്‍ത്താവ് പ്രീതം കലാസ്കരും മകളും ആശുപത്രി വിട്ടത്.