പ്രതീകാത്മക ചിത്രം
കോഴിക്കോട്: മനുഷ്യ-വന്യജീവി സംഘർത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി വനം-വന്യജീവി വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിത ഇടപെടൽ നടത്തണമെന്നും അതിന് ചീഫ് സെക്രട്ടറി മുൻകൈയെടുക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ. വന്യജീവി ആക്രമണം നടന്നതിനുശേഷം ആനയെ തുരത്താനും വേലി സ്ഥാപിക്കാനും നഷ്ടപരിഹാരം അനുവദിക്കാനും ശ്രമിക്കുന്നതിന് പകരം സംഘർഷമുണ്ടാകുന്നതിന് മുമ്പ് തന്നെ അപകടസാധ്യത തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന ഒരു മുൻകൂർ മുന്നറിയിപ്പ് പ്രതികരണ സംവിധാനം സംസ്ഥാനത്ത് ശക്തിപ്പെടുത്തണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.
മനുഷ്യജീവനും ഉപജീവനമാർഗങ്ങളും സംരക്ഷിക്കുന്നതിനൊപ്പം വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയും സംരക്ഷിക്കുന്ന സമതുലിതമായ സമീപനമാണ് അഭികാമ്യം. സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും വനംവകുപ്പിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.
വനംവകുപ്പ് സംഘർഷം ലഘൂകരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന രീതിയിൽ ഫലപ്രദമാകുന്നില്ലെന്നും ഉത്തരവിൽ പറഞ്ഞു. ഓരോ സംഘർഷസാധ്യതാ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ച് നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. വന്യമൃഗങ്ങളുടെ സഞ്ചാര പാതകളും സംഘർഷ സാധ്യതയുമുള്ള ഹോട്ട്സ്പോട്ടുകളും മാപ്പ് ചെയ്യണം. അവിടെ സ്ഥിരമായ നീരീക്ഷണം ഏർപ്പെടുത്തണം. കാമറ ട്രാപ്പുകൾ, സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങൾ, ഡ്രോൺ, വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് മൊബൈൽ ഫോണിൽ മുന്നറിയിപ്പ് നൽകുക, സൗരോർജ വേലികൾ, ഹാങ്ങിംഗ് ഫെൻസുകൾ, ട്രഞ്ചുകൾ തുടങ്ങിയവ ഫലപ്രദമാണ്. പ്രാദേശിക വ്യത്യാസങ്ങൾ മനസിലാക്കി ഇത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. റോഡപകടങ്ങൾ പോലെ മുൻകൂട്ടിയുള്ള ആസൂത്രണം, നിരീക്ഷണം, മുന്നറിയിപ്പ് എന്നിവയിലൂടെ ഇത്തരം സംഭവങ്ങൾ നേരിടണമെന്നും ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം ചീഫ് സെക്രട്ടറി കമ്മിഷനിൽ സമർപ്പിക്കണം. ഒക്ടോബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.