നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്ന നെടുംപുറംചാൽ പൂളക്കുറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം.
കണിച്ചാർ: ഉരുൾപൊട്ടലിൽ തകർന്ന നെടുംപുറംചാൽ പൂളക്കുറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു പകരമായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ പണികൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. 2022 ഓഗസ്റ്റ് മൂന്നിനുണ്ടായ ഉരുൾപൊട്ടലിലാണു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൂർണമായി തകർന്നത്. ദുരന്തത്തിൽ ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സിന്റെ മൂന്നു വയസുള്ള മകൾ ഒഴുക്കിൽപ്പെട്ട് ജീവൻ പൊലിഞ്ഞിരുന്നു. തുടർന്ന് നാട്ടുകാരും സംഘടനകളും ചേർന്നാണു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി പുതിയ സ്ഥലം വാങ്ങി നൽകിയത്.
നെടുംപുറംചാൽ-പൂളക്കുറ്റി റോഡിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണു പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. 55 ലക്ഷം രൂപ ചെലവഴിച്ചാണു കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ടൈലിംഗ്, പെയിന്റിംഗ് ഉൾപ്പെടെയുള്ള പ്രധാന പണികളെല്ലാം മാസങ്ങൾക്ക് മുന്പുതന്നെ പൂർത്തിയായിരുന്നു. എന്നാൽ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസമാണു കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് തടസമാകുന്നത്. നിലവിൽ ലളിതമായ ചികിത്സകൾക്കടക്കം നാട്ടുകാർ കേളകം, പേരാവൂർ പ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കണിച്ചാർ പഞ്ചായത്തിലെ നെടുംപുറംചാൽ, പൂളക്കുറ്റി തുടങ്ങി സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾക്ക് ഏറെ ആശ്വാസകരമാകുന്ന ഈ കേന്ദ്രം എത്രയും വേഗം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews