മഞ്ഞളിപ്പ് ബാധിച്ച മലയോരമേഖലയിലെ കമുകിൻ തോട്ടം.
പെരുമ്പടവ്: മലയോര മേഖലയിൽ മഞ്ഞളിപ്പ് രോഗം പടർന്നു പിടിക്കുന്നു. ചപ്പാരപ്പടവ്, എരമം കുറ്റൂർ, നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ നാളികേര-കമുക് കർഷകരാണ് ഇതുമൂലം ദുരിതത്തിലായത്. കായ്ഫലമുള്ള നിരവധി തെങ്ങുകളും കമുകുകളും രോഗബാധയെ തുടർന്ന് ഉണങ്ങി നശിക്കുകയും, ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. വ്യാപകമായ രീതിയിലാണ് മഞ്ഞളിപ്പ് രോഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനമാണ് രോഗബാധയ്ക്ക് കാരണം. മഞ്ഞളിപ്പിനും കൂമ്പ് ചീയലിനും പുറമേ ഇലകരിച്ചിൽ, ഫംഗസ് രോഗങ്ങൾ എന്നിവയും കൃഷിയിടങ്ങളിൽ വ്യാപകമാണ്. ഇത് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. തെങ്ങിലെയും കമുകിലേയും ഓലകളും വിളകളും ഉണങ്ങിക്കരിയുന്ന വിധത്തിലാണ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഓല കരിച്ചിലിന് പിന്നാലെ മരങ്ങളും ഉണങ്ങി നശിക്കുകയാണ്.
രോഗബാധ തടയാൻ കുമ്മായം മഗ്നീഷ്യം തുടങ്ങിയവ കൃഷിയിടത്തിൽ പ്രയോഗിക്കുകയും കൃഷിവകുപ്പ് നിർദേശപ്രകാരം മരുന്ന് തളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും രോഗബാധ നിയന്ത്രണ വിധേയമാകുന്നില്ല. വന്യമൃഗ ശല്യം തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്നതിനിടയാണ് കർഷകരെ കൂടുതൽ ദുരിതങ്ങളിലേക്ക് തള്ളി വിടുന്ന വിധത്തിൽ മഞ്ഞളിപ്പ് കൂമ്പ് ചീയൽ രോഗങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്.
രോഗബാധ പടരുന്നത് തടയാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കൃഷിനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉള്ള ആവിശ്യം ഉയരുന്നുണ്ട്. സമീപകാലത്തായി തേങ്ങയ്ക്ക് ഉയർന്ന വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനത്തിൽ ഉണ്ടായ കനത്ത ഇടിവു കാരണം ഉയർന്ന വിലയുടെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. കമുക് കർഷകരും ഇതേ അവസ്ഥയിലാണ്.
Tags : NattuVishesham DistrictNews