തൃശൂർ പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിലെ ഉൗട്ടുനേർച്ച ഭക്ഷണം മോൺ. ജോർജ് മാനാടൻ ആശീർവദിക്കുന്നു. വികാരി ഫാ. തോമസ് കാക്കശേരി സമീപം. -
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിലെ ഊട്ടുതിരുനാളിന് പതിനായിരക്കണക്കിനു വിശ്വാസികളെത്തി. ഇന്നലെ രാവിലെ ഒന്പതിനാരംഭിച്ച ഊട്ടുനേർച്ച ഭക്ഷണവിതരണം രാത്രിവരെ നീണ്ടു. രാത്രി വൈകിയും തുടർന്ന ഊട്ടുനേർച്ചയിൽ ഒരു ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു.
രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന, മാതാപാത എന്നിവയ്ക്കു റെക്ടർ ഫാ. തോമസ് കാക്കശേരി കാർമികത്വം വഹിച്ചു. തുടർന്ന് രാവിലെ 7.30നു വിശുദ്ധ കുർബാനയ്ക്കും ഊട്ടുനേർച്ച ആശീർവാദകർമത്തിനും മോൺ. ജോർജ് മാനാടൻ മുഖ്യകാർമികത്വം വഹിച്ചു. രാവിലെ പത്തിന് ആഘോഷമായ പൊന്തിഫിക്കൽ കുർബാനയ്ക്കും തിരുനാൾ സന്ദേശത്തിനും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നേതൃത്വം നല്കി.
ഉച്ചയ്ക്കുശേഷം രണ്ടിനു ദിവ്യകാരുണ്യ ആരാധനയ്ക്ക് അസിസ്റ്റന്റ് വികാരി ഫാ. എഡ്വിൻ ജോർജ് അപ്പക്കോട്ടിൽ കാർമികനായിരുന്നു. വൈകീട്ട് മൂന്ന്, അഞ്ച്, രാത്രി 7.30 സമയങ്ങളിൽ നൊവേന, മാതാപാത, വിശുദ്ധ കുർബാനകൾക്കു യഥാക്രമം അസിസ്റ്റന്റ് വികാരി ഫാ. ബ്രിൽവിൻ ഒലക്കേങ്കിൽ, ഫാ. ജോർജ് എടക്കളത്തൂർ, ഫാ. ഡേവിസ് പുലിക്കോട്ടിൽ എന്നിവർ കാർമികരായി.
ഊട്ടുതിരുനാളിന്റെ ഭാഗമായി ഇരുപതിനായിരത്തിൽപരം പാർസൽ ഭക്ഷണവും നേർച്ചപ്പായസ വിതരണവും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. മുൻവർഷങ്ങളിലേതുപോലെ പള്ളിക്ക് ആറുകിലോമീറ്റർ ചുറ്റളവിലുള്ള അനാഥമന്ദിരങ്ങളിലെ അയ്യായിരത്തോളംപേർക്ക് ഭക്ഷണം വിതരണംചെയ്തു.
തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്ക് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
Tags : NattuVishesham DistrictNews