x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാത അവലോകനയോഗം

വെബ് ഡെസ്ക്
Published: September 16, 2026 05:09 AM IST | Updated: September 16, 2026 05:09 AM IST

മന്ത്രി ഒ.ജെ. ജനീഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത അവലോകനയോഗം.

തൃശൂർ: കയ്പമംഗലം അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയപാതയിൽ നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പോരായ്മകൾ ഒരു മാസത്തിനകം പരിഹരിക്കാൻ നിർദേശിച്ച് മന്ത്രി ഒ.ജെ. ജനീഷ്. ജില്ലയിലെ ദേശീയപാത 66, 544 എന്നിവയുടെ നിർമാണപുരോഗതിയും പരിപാലനവും നവീകരണവും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താൻ ചേർന്ന യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം. പോരായ്മകൾ നിർദേശിച്ച സമയത്തിനകം പരിഹരിക്കുമെന്ന് ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർമാർ യോഗത്തിൽ ഉറപ്പുനൽകി. പൊലിസ്, മോട്ടോർ വാഹനവകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, എൻഎച്ച്എഐ എന്നിവർ ചേർന്നാണു പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

ടോൾപ്ലാസയിലെ നീണ്ട നിര; പരിശോധിക്കും

പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നതിനെക്കുറിച്ചുള്ള പരാതിയിൽ പൊലിസ്, എൻഎച്ച്എഐ പ്രതിനിധി, കളക്ടറുടെ പ്രതിനിധി, കരാറുകാരുടെ പ്രതിനിധി എന്നിവരടങ്ങുന്ന സംഘം നേരിട്ടെത്തി പരിശോധന നടത്തും. ഡ്രെയിനേജ്, വെള്ളക്കെട്ട് പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ബന്ധപ്പെട്ടവർ എസ്റ്റിമേറ്റ് തയാറാക്കി ജില്ലാ ഭരണകൂടത്തിനു സമർപ്പിക്കും. നിർമാണം നടക്കുന്നതും ഗതാഗതം വഴിതിരിച്ചുവിടുന്നതുമായ സ്ഥലങ്ങളിൽ അടിയന്തരമായി ലൈറ്റിംഗ് സംവിധാനം, മുന്നറിയിപ്പുബോർഡുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, വഴിതിരിച്ചുവിട്ടിരിക്കുന്ന ഭാഗങ്ങളിൽ ഡ്രൈവർമാർക്കു ദൂരെനിന്നു കാണാൻ പാകത്തിൽ വാണിംഗ് സിഗ്നലുകൾ, പ്രാദേശിക സ്ഥലപ്പേരുകൾ രേഖപ്പെടുത്തിയ സൈൻബോർഡുകൾ എന്നിവ സ്ഥാപിക്കണമെന്നും നിർദേശം നൽകി.

ഹെവി വാഹന പാർക്കിംഗിന് സ്ഥലം കണ്ടെത്തും

ദേശീയപാതകളിൽ ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പൊലിസ്, മോട്ടോർ വാഹനവകുപ്പ്, റവന്യൂവകുപ്പ്, എൻഎച്ച്എഐ പ്രതിനിധികൾ അടങ്ങുന്ന സംഘം സംയുക്ത പരിശോധന നടത്താൻ തീരുമാനമായി. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കണം. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കണമെന്നു മന്ത്രി ബന്ധപ്പെട്ടവർക്കു നിർദേശം നൽകി. പദ്ധതികളുടെ നിർമാണം സംബന്ധിച്ചു കൃത്യമായ സമയക്രമം ഉൾപ്പെടുത്തിയ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണമെന്ന് എൻഎച്ച്എഐയോടും മന്ത്രി നിർദേശിച്ചു.

ഫുട്ട് ഓവർബ്രിഡ്ജ് ഒക്ടോബർ 15നകം

ദേശീയപാത 66ൽ പത്ത് ഫുട്ട് ഓവർബ്രിഡ്ജുകൾക്കാണ് അംഗീകാരമുള്ളതെന്നും ഇതിൽ വടാനപ്പിള്ളി, തളിക്കുളം എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും വലപ്പാട്, ഏങ്ങണ്ടിയൂർ, എടക്കഴിയൂർ എന്നിവിടങ്ങളിൽ നിർമാണം നടന്നുവരികയാണെന്നും എൻഎച്ച്എഐ അറിയിച്ചു. ബാക്കി അഞ്ചെണ്ണത്തിന്‍റെ നിർമാണം ആരംഭിച്ചിട്ടില്ല. നിർമാണം തുടങ്ങിയവ ഒക്ടോബർ 15നകം പൂർത്തിയാക്കുമെന്നും സ്ട്രീറ്റ് ലൈറ്റുകൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കുമെന്നും എൻഎച്ച്എഐ വ്യക്തമാക്കി.

അവലോകനയോഗത്തിൽ ബെന്നി ബെഹന്നാൻ എംപി, എംഎൽഎമാരായ സി. രവീന്ദ്രനാഥ്, കെ.കെ. വത്സരാജ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലിസ് കമ്മിഷണർ നകുൽ ദേശ്മുഖ്, റൂറൽ എസ്പി മുഹമ്മദ് നദീം, അസിസ്റ്റന്‍റ് കളക്ടർ എ.സി. പ്രീതി, ഡെപ്യൂട്ടി കളക്ടർ ബിന്ദു, എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർമാർ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up