ചികിത്സയില്‍ കഴിയുന്ന കുഞ്ഞായിഷ.
കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ ബസിന്റെ ടയര്‍ പൊട്ടി പ്ലാറ്റ്ഫോം തകര്‍ന്നു കാലൊടിഞ്ഞ യുവതിയെ തിരിഞ്ഞുനോക്കാതെ അധികൃതർ. കമടിക്കൈ ബങ്കളത്തെ ജാഫറിന്റെ ഭാര്യ കുഞ്ഞായിഷയ്ക്കാണ് (39) കഴിഞ്ഞ ദിവസം ഗുരുതരപരിക്കേറ്റത്. ജാഫറും കുഞ്ഞായിഷയും തയ്യല്തൊഴിലാളികളാണ്. പയ്യന്നൂരില്‍നിന്നു കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ നീലേശ്വരത്തുനിന്നാണ് കുഞ്ഞായിഷ കയറിയത്.
നൈറ്റി തയ്ക്കാനുള്ള തുണി വാങ്ങാനായി കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്നു. പടന്നക്കാട് ഐങ്ങോത്ത് കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തില്‍ ടയര്‍ പൊട്ടിയതിനൊപ്പം പ്ലാറ്റ്ഫോമും തകര്‍ന്നു. ബസിന്റെ വലതുഭാഗത്തെ പിന്നിലെ ടയറിന്റെ മുകളിലെ സീറ്റിലായിരുന്നു കുഞ്ഞായിഷ. പ്ലാറ്റ്ഫോം തകര്‍ന്ന വിടവില്പെട്ട കുഞ്ഞായിഷയുടെ ഇടതുകാല് ഒടിഞ്ഞ് എല്ലു പുറത്തേക്ക് തള്ളി.
കെഎസ്ആര്‍ടിസി ജീവനക്കാരും വഴിയോരകച്ചവടക്കാരനും ചേര്‍ന്ന് കാല് പുറത്തെടുത്ത് ഇവരെ കാഞ്ഞങ്ങാട് അരിമല ആശുപത്രിയില്‍ കൊണ്ടുപോയി. അടിയന്തര ശസ്ത്രക്രിയ ചെയ്യാനുള്ള സംവിധാനം ഇവിടെയില്ലാത്തതിനാല്‍ ഐഷാല്‍ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയയ്ക്ക് മാത്രം ഒന്നരലക്ഷത്തോളം രൂപ ചെലവാകുമെന്നും തുടര്‍ചികിത്സയ്ക്ക് ഒരുലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നും കുഞ്ഞായിഷയുടെ പിതാവ് മത്സ്യതൊഴിലാളിയായ മുഹമ്മദ്കുഞ്ഞി പറഞ്ഞു. ജില്ലാ ഭരണകൂടം ഇടപെട്ട് സാമ്പത്തികസഹായം അനുവദിക്കണമെന്നും നഷ്ടപരിഹാരത്തുക ലഭിക്കുമ്പോള്‍ ഇതു തിരികെ നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു സെന്റ് സ്ഥലത്ത് ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച വീട്ടിലാണ് കുഞ്ഞായിഷയും കുടുംബവും താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചത്. ഈ കുട്ടിക്ക് ഇപ്പോള്‍ മൂന്നുവയസാണ് പ്രായം.
Tags : NattuVishesham DistrictNews