പ്രതീകാത്മക ചിത്രം
കൊയിലാണ്ടി: ദേശീയപാതയിൽ യാത്രക്കാരെ ഇറക്കിവിടാനുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ 11.30 ന് കോഴിക്കോട് നിന്നും തലശേരിക്ക് പോകുകയായിരുന്ന സാറ ബസാണ് സർവീസ് റോഡിന് പകരം ദേശീയപാതയിലൂടെ ഓടിച്ചത്. കൊയിലാണ്ടിയില്‍ നിന്നും തിക്കോടിയിലേക്ക് കയറിയ ശൈലേഷ് എന്നയാളെയും മറ്റ് രണ്ട് യാത്രക്കാരെയുമാണ് തിക്കോടി ടൗണിന് സമീപം ദേശീയപാതയിൽ ഇറക്കി വിടാൻ ശ്രമിച്ചത്.
എന്നാല്‍ ഇവിടെ ഇറങ്ങാന്‍ ഇവര്‍ വിസമ്മിച്ചതോടെ ബസ് തിരിച്ച് യൂ ടേണ്‍ എടുത്ത് സര്‍വീസ് റോഡിലൂടെ പോകുകയും തിക്കോടി ടൗണില്‍ യാത്രക്കാരെ ഇറക്കുകയുമായിരുന്നു. റോഡിലെ ബ്ലോക്ക് കാരണം നന്തിയില്‍ നിന്നുമാണ് ലിമിറ്റഡ് ബസ് ദേശീയപാതയിൽ കയറിയത്.
തിക്കോടിയില്‍ പ്രായമായവരും ബസിൽനിന്ന് ഇറങ്ങാന്‍ ഉണ്ടായിരുന്നെന്നും ഉടനെ ബസുകാരോട് ഇവിടെ ഇറങ്ങാന്‍ സാധിക്കില്ലെന്നും സര്‍വീസ് റോഡിലെ സ്റ്റോപ്പിൽ തന്നെ ഇറക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ നാട്ടുകാരും ഇടപെട്ടു.
മുന്‍പ് ഇതേ സ്ഥലത്ത് രാത്രിയിൽ യുവതിയെ ദേശീയപാതയിൽ ഉയരമുള്ള സ്ഥലത്ത് ഇറക്കിവിട്ടപ്പോള്‍ നാട്ടുകാര്‍ കോണിവച്ച് ഇറക്കേണ്ടി വന്ന സാഹചര്യം ഓമിപ്പിച്ചായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. യാത്രക്കാര്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തിയതോടെ ജീവനക്കാര്‍ക്ക് വഴങ്ങേണ്ടി വന്നു. ബസ് മേല്‍ഭാഗത്ത് നിന്നും പിറകോട്ടെടുത്ത്, സര്‍വീസ് റോഡിലൂടെ തിരികെ എത്തിച്ച ശേഷമാണ് യാത്രക്കാരെ ഇറക്കിയത്. താഴെ റോഡില്‍ നിന്നും പ്രദേശവാസികള്‍ പകര്‍ത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.