പ്രതീകാത്മക ചിത്രം
കോതമംഗലം: സ്കൂട്ടർ വഴിയിൽ തടഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച യുവാക്കളെ പെപ്പർ സ്പ്രേ അടിച്ച് കീഴ്പ്പെടുത്തി മധ്യവയസ്ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്പ്രേയിലൂടെ കീഴടക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകവെ, പുന്നേക്കാട്-പറാട് റോഡിലായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ യുവാക്കള്‍ സ്ത്രീ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തടഞ്ഞുനിർത്തിയശേഷമാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. മിന്നല്‍ നീക്കത്തിലൂടെ പെപ്പര്‍ സ്പ്രേ യുവാക്കളുടെ മുഖത്തേക്ക് അടിക്കാന്‍ മധ്യവയസ്കയ്ക്ക് കഴിഞ്ഞു. ഇതോടെ പതറിപ്പോയ യുവാക്കള്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല. സംഭവം കണ്ടുനിന്ന സമീപവീട്ടിലെ സ്ത്രീ ഉടന്‍ ഓടിയെത്തി. പിന്നീട് മോഷണശ്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവും സുഹൃത്തുക്കളും സ്ഥലത്തെത്തുകയും ചെയ്തു. പുന്നേക്കാട് സ്വദേശികളായിരുന്നു മോഷണത്തിനു ശ്രമിച്ച യുവാക്കള്‍. നാട്ടുകാര്‍ എന്ന പരിഗണനയില്‍ താക്കീത് നല്‍കിയശേഷം യുവാക്കളെ വിട്ടയയ്ക്കാനായിരുന്നു സ്ത്രീയുടെയും ഭര്‍ത്താവിന്റെയും തീരുമാനം.
കാര്യമായ ആള്‍സഞ്ചാരമില്ലാത്ത വഴിയിലൂടെയാണ് രാവിലെയും വൈകുന്നേരവും മധ്യവയസ്കയുടെ സഞ്ചാരം.
ഇത്തരത്തിലുള്ള ആക്രമണസാധ്യത മുന്‍കൂട്ടികണ്ടാണ് പെപ്പര്‍ സ്പ്രേ കൈവശം കരുതിയിരുന്നതെന്ന് അവർ പറഞ്ഞു. സ്കൂട്ടറിന്റെ മുമ്പില്‍ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കവറിലാണ് പെപ്പര്‍ സ്പ്രേ സൂക്ഷിച്ചിരുന്നത്. മാല പൊട്ടിക്കാനുള്ള ശ്രമമെന്ന് മനസിലാക്കി സെക്കൻഡുകള്‍കൊണ്ട് പെപ്പര്‍ സ്പ്രേ പ്രയോഗിക്കാന്‍ കഴിഞ്ഞതാണ് രക്ഷയായതെന്നും അവർ പറഞ്ഞു. യുവാക്കള്‍ ലഹരിക്ക് അടിമകളാണെന്നാണ് നാട്ടുകാർ പറഞ്ഞത്.