പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്ന ഷെഡ്
നിലമ്പൂര്‍: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനോട് ചേര്‍ന്ന ഷെഡ് പൂര്‍ണമായും കത്തിനശിച്ചു.
നിലമ്പൂര്‍ മണലോടി റോഡിലെ രാജസൂയത്തില്‍ റിട്ടയേര്‍ഡ് എക്സൈസ് കമ്മിഷണര്‍ പി.വി. മുരളീകുമാറിന്റെ വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ച പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ച് അഗ്നിബാധയുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം.
അയല്‍വാസികളാണ് അഗ്നിബാധ ആദ്യം അറിഞ്ഞത്. സംഭവ സമയത്ത് മുരളികുമാറും ഭാര്യ റീനയും മക്കളായ ഹൃദിക്, നിധിന് എന്നിവര്‍ വീട്ടില്‍ ഉറക്കത്തിലായിരുന്നു. അയല്‍ക്കാര്‍ വിളിക്കുന്നത് കേട്ടാണ് ഇവര്‍ ഉണര്‍ന്നത്. അപ്പോഴേക്കും പാചക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ ഉയരത്തിലാണ് തീ പടര്‍ന്നത്.നിലമ്പൂര്‍ അഗ്നിരക്ഷാ സേനഎത്തി പുലര്‍ച്ചെ 2.30 ഓടെയാണ് തീ പൂര്‍ണമായും അണച്ചത്.
വന്‍ ശബ്ദത്തോടെയാണ് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് അയല്‍വാസികള്‍ പറഞ്ഞു. വീടിന്റെ ഒരു വശത്ത് ചുമരിലും മറ്റും സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഉപകരണങ്ങളും നാമാവശേഷമായിട്ടുണ്ട്. ഇലക്ട്രോണിക്സ് സാധനങ്ങളും നശിച്ചിട്ടുണ്ട്.
അഗ്നിരക്ഷാ സേന എത്തിയതിനാലാണ് സമീപ വീടുകളിലേക്ക് തീപടരുന്നത് ഒഴിവായത്. പാചകത്തിന് ഉപയോഗിച്ചിരുന്ന ഒരു സിലിണ്ടറിന് പുറമെ മറ്റൊരു സിലിണ്ടറിലും പാചകവാതകം ഉണ്ടായിരുന്നു. നിലമ്പൂര്‍ അഗ്നിരക്ഷാ കേന്ദ്രത്തിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ കെ. യൂസഫലി, സീനിയര്‍ ഫയര്‍ ഓഫിസര്‍ ആര്. രാജേഷ്, ഫയര്‍ ഓഫിസര്‍മാരായ വി.യു. റുമേഷ്, സി. രമേശ്, വി.പി. റഫീഖ്, എം.വി. ജിമ്മി, ഡ്രൈവര്‍ വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.