പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിച്ച് 33 ദിവസം പിന്നിട്ടിട്ടും ഔദ്യോഗികമായി പിരിച്ചുവിട്ടുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറക്കാത്ത സാഹചര്യത്തിൽ ഊഹാപോഹങ്ങൾ വർധിക്കുന്നു. മണ്ഡല പുനർനിർണയ ബിൽ വീണ്ടും കൊണ്ടുവരുന്നതിന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുന്നതിനുള്ള നീക്കമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രത്യേക സമ്മേളനം വിളിക്കുന്നത് സംബന്ധിച്ച ചില സൂചനകൾ നേരത്തെ നൽകിയിരുന്നു.
ഒക്ടോബർ 11ന് നവരാത്രി ആരംഭിക്കുന്നതിനുമുമ്പ് പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ സാധിക്കുമോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കുന്നതായാണ് സൂചന. കിരൺ റിജിജുവിന്റെ ഓഫീസ് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ഇക്കാര്യമറിയിച്ച് ബന്ധപ്പെട്ടതായാണ് വിവരം. എന്നാൽ ഖാർഗെയുടെ ഓഫീസ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
അതേസമയം ഇപ്പോൾ മണ്ഡല പുനർനിർണയം നടത്തുന്നതിനെ പൂർണമായും എതിർക്കുമെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. കൂടാതെ ഏതൊരു തീരുമാനത്തിനു മുമ്പും സർവകക്ഷി യോഗം വിളിച്ച് അജണ്ട വ്യക്തമാക്കണമെന്നും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് കോൺഗ്രസ് കത്തെഴുതിയിരുന്നു.
Tags : Special session Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash