സുന്ദരപാണ്ഡ്യപുരത്തേ സൂര്യകാന്തി പാടം.
അഞ്ചല്‍ : ഓണക്കാലം കഴിഞ്ഞിട്ടും സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുടെ തിരക്ക് ഒഴിയുന്നില്ല.
ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ മുതല്‍ കേരളത്തിലെ വാഹനങ്ങള്‍ തെങ്കാശിക്കടുത്ത സുന്ദരപാണ്ഡ്യപുരത്തേക്ക് ഒഴുകുകയാണ്. പൂത്തുലഞ്ഞ് നില്ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ കുറച്ചു സമയം ചെലവഴിക്കാനും ഫോട്ടോകളും വീഡിയോകളും പകര്‍ത്താനുമാണ് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആള്‍ക്കാരെത്തുന്നത്.
ഏതാനും വര്‍ഷം മുമ്പ് കാര്‍ഷികവൃത്തിയുടെ ഭാഗമായിരുന്നു സൂര്യകാന്തി കൃഷി. സൂര്യകാന്തിപാടങ്ങള്‍ മനോഹരമായ കാഴ്ചയായിരുന്നു. നാല് വര്‍ഷം മുമ്പ് വരെ തെങ്കാശിക്കടുത്തുള്ള ചുരണ്ടൈ, സുന്ദരപാണ്ഡ്യപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമിയിലാണ് കര്‍ഷകര്‍ സൂര്യകാന്തി കൃഷി ചെയ്തുപോന്നത്.
കൃഷിക്കും ആവശ്യമായ അധ്വാനത്തിനും ചെലവിനും അനുസരിച്ച് വരുമാനം ലഭിക്കാതായതോടെ പല കര്‍ഷകരും എണ്ണ ഉത്പാദനത്തിനുള്ള സൂര്യകാന്തി കൃഷി ഉപേക്ഷിച്ച് ചോളം ഉള്‍പ്പെടെയുള്ള മറ്റ് വിളകളിലേക്ക് മാറുകയായിരുന്നു. പക്ഷേ, സൂര്യകാന്തിപ്പാടം തേടിയുള്ള സഞ്ചാരികളുടെ വരവ് നിലച്ചില്ല.
ഏതാനും ഏക്കറില്‍ വച്ചുപിടിപ്പിച്ച സൂര്യകാന്തി തോട്ടത്തിലേക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തി. ആദ്യകാലത്ത് 10 രൂപയായിരുന്നു നിരക്ക്. ഇപ്പോഴത് 50 രൂപയാക്കി ഉയര്‍ത്തി. ഇപ്പോള്‍ ഏക്കറുകണക്കിന് സൂര്യകാന്തിപ്പാടമില്ല.
10 സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള ചെറിയ ഭൂമിയിലാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്.
പണം നല്കി പാടത്തിനുള്ളില്‍ ഇറങ്ങി സൂര്യകാന്തിപ്പൂക്കള്‍ക്ക് സമീപം നിന്ന് ഫോട്ടോ എടുക്കാം, വീഡിയോകള്‍ പകര്‍ത്താം. കുടുംബത്തോടൊപ്പം മനോഹരമായ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്താം. സൂര്യകാന്തിപ്പാടം കാണുന്നതില്‍ മാത്രം ഈ സന്ദര്‍ശനം ഒതുങ്ങുന്നില്ല. പാടത്തോട് ചേര്‍ന്ന് കര്‍ഷകര്‍ നടത്തുന്ന മറ്റ് കൃഷികളിലെ വിളകളും വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പേരയ്ക്ക, പച്ചക്കറികള്‍ എന്നിവ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വച്ചിട്ടുണ്ടാകും.
അതിനാല്‍ സഞ്ചാരികളുടെ വരവ് മറ്റ് കര്‍ഷകര്‍ക്ക് കാര്‍ഷിക വിപണികൂടി ഒരുക്കുകയാണ്. മലയാളികളെ സൂര്യകാന്തിപ്പാടങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏത് സ്ഥലത്താണ് പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നത്, എങ്ങനെ എത്തിച്ചേരാം തുടങ്ങിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. സ്വന്തം വാഹനത്തില്‍ എത്തുന്നവര്‍ക്ക് നേരേ സൂര്യകാന്തിപ്പാടം സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാം. ജീപ്പിലോ ബസിലോ കയറി അടുത്ത ജംഗ്ഷനുകളിലിറങ്ങിയശേഷം ഓട്ടോയില്‍ കയറി സൂര്യകാന്തി പാടത്തിനു സമീപത്തേക്ക് എത്തിച്ചേരാം. ജീപ്പുകാരും ഓട്ടോക്കാരും സഞ്ചാരികളെ എത്തിക്കാന്‍ സജീവമായി സ്ഥലത്തുണ്ട്.
അതോടെ ഒരു കാലത്ത് കര്‍ഷകരുടെ വരുമാനത്തിനായി മാത്രം കൃഷി ചെയ്തിരുന്ന സൂര്യകാന്തി ഇന്ന് കാഴ്ചയുടെ വിരുന്നായി മാറിയിരിക്കുകയാണ്.
കാമറയുമായി എത്തുന്നവര്‍ക്ക് സൂര്യകാന്തിപ്പാടം വേറിട്ട ഫോട്ടോ സെഷന് അവസരം ഒരുക്കുന്നു. സുന്ദരപാണ്ഡ്യപുരത്തു നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയും റീലുകളും ചിത്രങ്ങളും പകര്‍ത്തി മടങ്ങുകയാണ് സഞ്ചാരികൾ.