ഷെഫീക്ക്
മാവേലിക്കര: നഗരമധ്യത്തിലെ പച്ചക്കറിക്കടയിൽ മോഷണം നടത്തിയ കേസിൽ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി പുത്തൻപുര വീട്ടിൽ ഷഫീക്കിനെ മാവേലിക്കര പൊലിസും ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് തമിഴ്നാട്ടിൽനിന്ന് പിടികൂടി. കഴിഞ്ഞ ഓഗസ്റ്റ് 31ന് അർധരാത്രിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 രൂപയോളം മോഷണം നടത്തി കടന്നുകളയുകയായിരുന്നു.
തുടർന്ന് ആലപ്പുഴ ജില്ലാ പൊലിസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെയും മാവേലിക്കര സിഐ എസ്. ദ്വിജേഷ് എന്നിവരുടെയും മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. ശാസ്ത്രീയമായ അന്വേഷണങ്ങളിലൂടെയും സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയുന്നതിനു വഴിത്തിരിവായത്.
മോഷണം നടത്തിയശേഷം പ്രതി കോഴിക്കോട്ടേക്കും തുടർന്ന് തമിഴ്നാട്ടിലേക്കും കടക്കുകയായിരുന്നു. ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ എന്നിവിടങ്ങളിൽ മാറി മാറി താമസിച്ച ശേഷം മാർത്താണ്ഡത്ത് എത്തിയപ്പോൾ ത്രിപ്പരപ്പിൽനിന്നും പ്രതിയെ അന്വേഷണസംഘം പിടികൂടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽനിന്നും പ്രതി കുറ്റം സമ്മതിക്കുകയും കായംകുളം പുള്ളിക്കണക്ക് ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷണം നടത്തി കാര്യവും വെളിപ്പെടുത്തിയിട്ടുണ്ട്. മാവേലിക്കര പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ സബിത ശിവദാസ്, എസ്ഐ അംജത്ത് ഖാൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഷെഫീക്കിനെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : NattuVishesham DistrictNews DeepikaNews