വേങ്ങര: തന്റെ വിദ്യാലയത്തിലെ കുട്ടികൾക്ക് പശു, ആട്, കോഴി, പോത്ത്
തുടങ്ങിയ വളർത്തുമൃഗങ്ങളെ നൽകുന്നത് രാജു വർഗീസ് മാഷിന് ശീലമാണ്. പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്കൊരു ഉപജീവനമാർഗം അതാണ് രാജു മാഷ് മുന്നിൽ കാണുന്നത്. ഇത്തവണയും ആ പതിവ് തുടർന്നു. സ്കൂളിലെ 22 കുട്ടികൾക്കായി 22 ജോഡി കുട്ടനാടൻ താറാവുകളെയാണ് അദ്ദേഹം നൽകിയത്.
ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നെന്നും ആരും ഉപജീവനത്തിന് പ്രയാസപ്പെടരുതെന്നുമാണ് തന്റെ പോളിസിയെന്ന് കുറ്റൂർ നോർത്ത് എംഎച്ച്എംഎൽപി സ്കൂളിലെ പ്രധാനാധ്യാപകൻ രാജു വർഗീസ് പറഞ്ഞു.
ഇത്തവണ രണ്ടരമാസം പ്രായമുള്ള ചാര താറാവുകളെയാണ് നൽകിയത്. ഒരുമാസംകൂടി തീറ്റ നൽകിയാൽ മുട്ടയിടുന്ന പ്രായമാകുമെന്ന് അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കോട്ടക്കലിൽ സ്ഥിരതാമസമാണ്.
താറാവ് വിതരണ ചടങ്ങ് സ്കൂൾ മാനേജർ കെ.പി. ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മുഹസീന മുനീർ അധ്യക്ഷയായിരുന്നു. പിടിഎ പ്രസിഡന്റ് അഷറഫ് കാന്പ്രാൻ, മുൻ പ്രധാനാധ്യാപകൻ എം. ഉണ്ണി, എം. മുബഷിറ, ജയ്ഫർ, ഷംസു, നിഷ, ഷീബ എന്നിവർ പ്രസംഗിച്ചു.
Tags : Raju Mash distributes ducks