ബേർഡ് അറ്റ്ലസ് സർവേ സംഘം ചിറ്റൂർ നറണി പുഴപ്പാലത്തിനു സമീപം.
ചിറ്റൂർ: ജില്ലയിലെ പക്ഷിസമ്പത്തിനെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചുമുള്ള സമഗ്രമായ വിവരശേഖരണം- ബേർഡ് അറ്റ്ലസ് സീസൺ 2.0 തുടങ്ങി.
വനംവകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ പരിസ്ഥിതി- പക്ഷിനിരീക്ഷണ സംഘടനകളാണ് പക്ഷിസർവേ നടത്തുന്നത്. കഴിഞ്ഞദിവസം ചിറ്റൂർ നറണി പുഴപ്പാലത്തിനു സമീപം സർവേയ്ക്കു തുടക്കമിട്ടു.
ജില്ലയുടെ പാരിസ്ഥിതിക ഭൂപടത്തിൽ നിർണായകമായ വിവരങ്ങളടങ്ങിയ മാറ്റം ലക്ഷ്യമിടുന്ന ബഹുജന പങ്കാളിത്ത ശാസ്ത്ര ദ്ധതിയുടെ ഉദ്ഘാടനം ചിറ്റൂർ എംഎൽഎ അഡ്വ. സുമേഷ് അച്യുതൻ നിർവഹിച്ചു. നാച്ചുറൽഹിസ്റ്ററി സൊസൈറ്റി പാലക്കാട് പ്രസിഡന്റ് ഡോ. രാജേഷ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ വിവേക് സുധാകരൻ സർവേയുടെ രീതിശാസ്ത്രത്തെയും ലക്ഷ്യങ്ങളെയും കുറിച്ച് വിഷയാവതരണം നടത്തി. എൻഎച്ച്എസ്പി രക്ഷാധികാരി കൃഷ്ണമൂർത്തി മാസ്റ്റർ, സെക്രട്ടറി ലതിക ആനോത്ത്, ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അംഗം അഡ്വ. ലിജോ പനങ്ങാടൻ ജോർജ്, എൻജിഐ സെക്രട്ടറി നാരായണ സ്വാമി, വനം വകുപ്പ് ബിഎഫ്ഒ ബിൻസി, ഡോ. വിവേക് വൈദ്യനാഥൻ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ സന്നദ്ധപ്രവർത്തകരും പക്ഷി നിരീക്ഷകരും അടങ്ങുന്ന ടീമുകൾ വരുംദിവസങ്ങളിൽ സർവേ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങും. മഴക്കാലത്തും വേനൽക്കാലത്തുമായി രണ്ടുഘട്ടമായാണ് ഒരുവർഷത്തെ നിരീക്ഷണം പൂർത്തിയാക്കുക. മൂന്നുവർഷത്തിനുള്ളിൽ നിരീക്ഷണം പൂർത്തിയാക്കി സമഗ്ര പക്ഷിഭൂപടം തയാറാക്കാനാണ് ലക്ഷ്യമിടുന്നത്.