ആസൂത്രണ സമിതി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന വികസന സമിതി യോഗം.
മലപ്പുറം: ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ മലപ്പുറം ആസൂത്രണ സെക്രട്ടേറിയറ്റ് കോണ്‍ഫറൻസ് ഹാളിൽ ജില്ലാ വികസന സമിതിയോഗം ചേർന്നു. യോഗത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരേ ഐക്യകണ്ഠേന പ്രമേയം പാസാക്കി.
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു-ഉള്ളാൾ മേഖലകളെ വേർപെടുത്തി മൈസൂരു ഡിവിഷനോടൊപ്പം കൂട്ടിച്ചേർക്കാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം മലബാറിന്റെ റെയിൽവേ വികസനത്തിന് കനത്ത പ്രഹരമാണെന്നും ഈ വിഭജന നീക്കം ലക്ഷക്കണക്കിന് സാധാരണക്കാരായ യാത്രക്കാരിൽ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണെന്നുമുള്ള പ്രമേയമാണ് പാസാക്കിയത്.
ചരിത്രപരമായി ഒറ്റക്കെട്ടായി നിലനിൽക്കുന്ന ഈ യാത്രാ ഇടനാഴിയെ വിഭജിക്കുന്നത് മലപ്പുറം, ഉത്തര മലബാർ, കാസർഗോഡ് ജില്ലകളിലെ ജനങ്ങളുടെ യാത്രാ സൗകര്യങ്ങളെ താറുമാറാക്കും. പുതിയ ട്രെയിൻ സർവീസുകൾ, അനുബന്ധ സ്റ്റോപ്പുകൾ, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയെല്ലാം യാഥാർഥ്യമാക്കാൻ ഈ നടപടി വലിയ തടസമായി മാറുന്നതിനാൽ പാലക്കാട് ഡിവിഷന്റെ നിലനിൽപ്പും വികസനവും തകർക്കുന്നതും മലബാറിന്റെ യാത്രാവകാശങ്ങളെ ഹനിക്കുന്നതുമായ ഈ വിഭജന നടപടിയിൽ നിന്ന് റെയിൽവേ ബോർഡും കേന്ദ്ര സർക്കാരും അടിയന്തരമായി പിന്തിരിയണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന്റെ പ്രതിനിധി ഗഫൂർ കുറുമാടൻ ആണ് പ്രമേയം അവതരിപ്പിച്ചത്.