പ്രതീകാത്മക ചിത്രം
തളിപ്പറമ്പ്: പ്രണയ വിവാഹം കഴിച്ച വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു സഹോദരങ്ങളെ12 വർഷം കഠിനതടവിനും സുഹൃത്തിനെ ഒമ്പതു വർഷം കഠിനതടവിനും 5.60 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്.
സഹോദരങ്ങളായ പന്നിയൂർ പള്ളിവയൽ ബത്താലി ഹൗസിൽ ബി. മുബാറക് (37), ബി. അബ്ദുള്ള (44), സുഹൃത്ത് പള്ളിവയലിലെ പി. ഇബ്രാഹിം എന്ന ഉമ്പായി (44) എന്നിവരെയാണ് ശിക്ഷിച്ചത്. കാസർഗോഡ് ഒളവറ ഉടുമ്പുന്തല സ്വദേശി പുത്തൻപുരയിൽ ഹൗസിൽ ഫസൽ മുഹമ്മദിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്.
പിഴത്തുകയിൽ അഞ്ചു ലക്ഷം രൂപ ഫസൽ മുഹമ്മദിന് നൽകണം. നേരത്തെ വിവാഹിതനായ ഫസൽ മുഹമ്മദിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഷാഹിനയും വിവാഹിതയും രണ്ടും കുട്ടികളുടെ അമ്മയുമാണ്. ഇതിനിടയിലാണ് ഫസൽ മുഹമ്മദുമായി ഷാഹിന പ്രണയത്തിലാകുംകയും വിവാഹിതരാകുകയും ചെയ്തത്.
പ്രതികളായ മുബാറക്കിന്റെയും അബ്ദുള്ളയുടെയും സഹോദരിയാണ് ഷാഹിന. കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മറ്റൊരാളെ പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തിന് സഹോദരങ്ങൾ സുഹൃത്തുക്കളുടെ സഹായത്തോടെ ഫസൽ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
2019 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചകഴിഞ്ഞ് സ്കൂട്ടറിൽ ദമ്പതികൾ പയ്യാമ്പലം ബീച്ചിൽ പോയിരുന്നു. തിരിച്ചുവരവെ ധർമശാലയിൽ എത്തിയപ്പോൾ ചിലർ തങ്ങളെ പിന്തുടരുന്നതായി ഫസൽ മുഹമ്മദിന് സംശയമുയർന്നു. ഇതേത്തുടർന്ന് തൃച്ചംബരത്തുനിന്ന് മന്ന വഴി പുഷ്പഗിരിയിലെത്തി ഫസൽ മുഹമ്മദ് സ്കൂട്ടർ നിർത്തി ഭാര്യയെ ഒമാൻ നഗർ പള്ളിയിൽ നിസ്കാരത്തിനയച്ചു.
തുടർന്ന് സ്കൂട്ടറിൽ മുന്നോട്ടുപോയ ഫസൽ മുഹമ്മദിനെ 6.30 ഓടെ മുബാറക്കും അബ്ദുള്ളയും മറ്റ് ചിലരുംകൂടി റോഡിൽ തടഞ്ഞുനിർത്തി അടിച്ചുനിലത്തിട്ടു. നിലത്തുവീണ ഫസൽ മുഹമ്മദിന്റെ കൈയിലൂടെ മുബാറക്ക് ബൈക്ക് ഓടിച്ചുകയറ്റി.
തുടർന്ന് ഫസൽ മുഹമ്മദിനെ ബൈക്കിൽ പിടിച്ചുകയറ്റി പന്നിയൂർ വില്ലേജ് ഓഫീസിന് സമീപത്തെ റബർ തോട്ടത്തിൽ മിഷൻ പുരയിൽ എത്തിച്ചു. അവിടെവച്ച് ഏഴുപേർ ചേർന്ന് ഇരുമ്പ് വടി, മരവടി എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചുവെന്നാണ് കേസ്
നിലവിളിച്ചപ്പോൾ ഫസൽ മുഹമ്മദന്റെ വായ മൂടിക്കെട്ടുകയും കാൽമുട്ടിന്റെ ചിരട്ട അടിച്ചുപൊട്ടി ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഫസൽ മുഹമ്മദിനെ ഓട്ടോറിക്ഷയിൽ എത്തിയ രണ്ടുപേർ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പരിയാരം മെഡി. കോളജിലേക്ക് മാറ്റി. ദീർഘകാലത്തെ ചികിത്സയ്ക്ക് ശേഷമാണ് സാധാരണനിലയിലേക്ക് തിരിച്ചുവന്നത്. ആദ്യം ഏഴുപേർക്കെതിരേയാണ് കേസെടുത്തതെങ്കിലും പിന്നീട് നാലുപേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂ ഷനുവേണ്ടി അഡ്വ. യു. രമേശൻ ഹാജരായി.