കൊല്ലം: എൽപിജി പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിറകുവിലയും കുതിച്ചുയരുന്നു. ഹോട്ടൽ മേഖലയിൽ വിറകിനു വലിയ തോതിലാണ് ആവശ്യമുയരുന്നത്. ജില്ലയിൽ റസ്റ്ററന്റുകൾ എൽപിജി പ്രതിസന്ധി വന്നപ്പോൾ പൂട്ടുന്ന സ്ഥിതി വന്നിരുന്നു. ഇപ്പോൾ എൽപിജി ലഭ്യത താരതമ്യേന കൂടിയിട്ടുണ്ടെങ്കിലും ദൈനംദിന ആവശ്യം നിറവേറ്റാൻ കഴിയുന്നത്ര അളവിൽ ലഭിക്കുന്നില്ല. ഇക്കാരണത്താൽ ഹോട്ടലുകൾ വിറകടുപ്പുകളെയാണ് കാര്യമായി ആശ്രയിക്കുന്നത്.
റബർ മരത്തിന്റെ വിറകിന് ടണ്ണിന് പതിനായിരം മുതലാണ് വില. പച്ചയ്ക്ക് ആറായിരം മുതലുണ്ട് വില. 6000 രൂപ വിലയുണ്ടായിരുന്ന പാഴ്മരങ്ങളുടെ വിറകിന് 8000–8500ആയി. പുളി വിറക് കിട്ടാനുമില്ല. കിഴക്കൻ മേഖലയിൽ വീട്ടാവശ്യത്തിനുള്ള ഒരു കെട്ട് റബർ ചുള്ളിക്ക് 90 രൂപയാണ്.
ജോലിയില്ലാതെ നിരവധി സാമില്ലുകൾ പൂട്ടിയതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ആവശ്യത്തിനു വിറകു കിട്ടാത്ത അവസ്ഥയുമുണ്ട്. ഇതോടെ മരങ്ങൾ മുറിച്ചു വിറകാക്കി സൂക്ഷിക്കുന്നവരുടെ എണ്ണവും വർധിച്ചു.
നേരത്തെ പുരയിടങ്ങളിൽനിന്ന് വിറക് വാരിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്ന ഉടമകളും ഇപ്പോൾ കച്ചവടത്തിലേർപ്പെട്ടിട്ടുണ്ട്. എന്നാൽ വിറകു കീറാൻ തൊഴിലാളികളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മരം മുറിച്ച് കീറി വിറകാക്കുന്ന യന്ത്രങ്ങൾ ആവശ്യത്തിനു ലഭിക്കാത്തതും തിരിച്ചടിയാണ്.
മണിക്കൂറിന് 750 രൂപയാണ് തടി കീറി വിറകാക്കാനുള്ള യന്ത്രത്തിന്റെ വാടക. കരുനാഗപ്പള്ളി, മൈലക്കാട് ഭാഗങ്ങളിൽ നിന്നാണ് ഇത്തരം യന്ത്രങ്ങളുമായി ആളെത്തുക. കുറഞ്ഞത് അഞ്ച് മണിക്കൂർ ജോലിയുണ്ടെങ്കിൽ മാത്രമേ ഇവർ എത്താറുള്ളൂ. മണിക്കൂറിൽ ഒരു ടണ്ണിനടുത്ത് വിറകുലഭിക്കും. ജില്ലയിൽ മുറിക്കുന്ന പാഴ്മരങ്ങൾ തീപ്പെട്ടി നിർമാണത്തിനായി തമിഴ്നാട്ടിലേക്കും മറ്റും കയറ്റിക്കൊണ്ടു പോകുന്നത് ഗ്രാമീണ മേഖലകളിൽ വിറകു ക്ഷാമത്തിനു കാരണമാകുന്നു.
അതേ സമയം വിറക് എത്ര വില കൊടുത്താലും കിട്ടാൻ പ്രയാസമുള്ള സാഹചര്യവും നിലവിലുണ്ട്. രണ്ടും മൂന്നും ആഴ്ച കാത്തിരുന്നാലാണ് വിറക് ലോഡ് എത്തുക. കാത്തിരിപ്പ് സമയം കൂടുന്നത് ഉയർന്ന ഡിമാൻഡിന്റെ ലക്ഷണമാണ്. സ്വാഭാവികമായി വിലയും ഒപ്പം ഉയരുന്നു.
Tags : Local News Nattuvishesham Kollam