കാരശേരി കക്കാട് കുണ്ടും കടവത്ത് മുഹമ്മദിന്റെ വീടിനോട് ചേർന്ന സ്ഥലം ഇടിഞ്ഞ് പുഴയിൽ പതിച്ച നിലയിൽ.
മുക്കം: "ഇനിയെങ്കിലും അധികൃതർ കണ്ണു തുറക്കുമോ?' പുഴയോരം ഇടിഞ്ഞ് അപകട ഭീഷണിയിൽ കഴിയുന്ന വീട്ടുടമ കാരശേരി കക്കാട് കുണ്ടുംകടവത്ത് മുഹമ്മദിന്റെ ചോദ്യമാണിത്. അപകട ഭീഷണി ചൂണ്ടിക്കാട്ടി മുഹമ്മദ് കയറിയിറങ്ങാത്ത ഓഫീസുകളില്ല.
നിവേദനങ്ങൾ നൽകാത്ത ജനപ്രതിനിധികളും അധികാരികളുമില്ല. പക്ഷേ, വെറും അമ്പതു മീറ്റർ പുഴയോരത്ത് സംരക്ഷണ ഭിത്തി നിർമിക്കാൻ വർഷങ്ങളായി തുടരുന്ന ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല.
ഇതിനിടെ പത്തു മീറ്ററോളം പറമ്പ് ഇടിഞ്ഞു തീർന്നു. ഓരോ വർഷക്കാലത്തും ഇടിച്ചിൽ തുടരുകയാണ്. പുഴയോരത്ത് തൊട്ടു മുകളിലും താഴ്ഭാഗത്തും കരിങ്കൽ ഭിത്തി നിർമിച്ചപ്പോൾ ഇവിടെ അമ്പതു മീറ്റർ ഭാഗം മാത്രം ഉൾപ്പെടാതെ പോയതാണ് ഇടിച്ചിൽ തുടരാൻ കാരണം. തോടും പുഴയും ചേരുന്ന ഭാഗം കൂടിയാണിത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിൽ പുഴയോരം ഇടിഞ്ഞ് ഇവർ താമസിക്കുന്ന വീടും നിർമാണത്തിലിരിക്കുന്ന മറ്റൊരു വീടും തീർത്തും അപകട ഭീഷണിയിലായിരിക്കുകയാണ്.
വീട്ടുകാർ കെട്ടിയുണ്ടാക്കിയ മതിൽ പുഴയിലേക്കു പതിക്കുകയായിരുന്നു. തൊട്ടു മുകളിലും താഴെയും നിർമിച്ച രീതിയിലുള്ള കരിങ്കൽ ഭിത്തി ഇവിടെയും കെട്ടിയെങ്കിലേ വീടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവൂ. വീടിനും പുഴയ്ക്കും ഇടയ്ക്ക് അവശേഷിക്കുന്ന ഭാഗം ഏതു നിമിഷവും തകർന്ന് പുഴയിൽ പതിക്കാവുന്ന അവസ്ഥയിലാണുള്ളത്.
Tags : Local News Nattuvishesham Kozhikode