വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് സമീപം വലിയ കുഴികൾ രൂപപ്പെട്ട് തകർന്ന റോഡ് ഇന്റർലോക്ക് ടൈൽ പാകി കുറ്റമറ്റതാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പടിഞ്ഞാറേനടയിൽനിന്ന് തെക്കേനടയിലേക്ക് തിരിയുന്ന രണ്ട് വളവുകളിൽ കുഴികൾ നിറഞ്ഞതോടെ വാഹനാപകടങ്ങൾ പതിവായിരുന്നു. കുഴി രൂപപ്പെട്ട ഭാഗങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇപ്പോൾ പടിഞ്ഞാറേ നടയിലാണ് ടൈൽ വിരിക്കുന്നത്.
അതേസമയം, പ്രധാന നിരത്തിൽ ഗതാഗതം തടഞ്ഞ് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര വേഗമില്ലെന്ന് ആക്ഷേപമുണ്ട്.വഴിഅടഞ്ഞതോടെ വാഹനയാത്രികർ ഏറെ ചുറ്റിക്കറങ്ങേണ്ടിവരുന്നു. ജനങ്ങൾക്ക് ഈ ഭാഗത്തേക്ക് എത്താൻ കഴിയാത്തതുമൂലം വ്യാപാരികളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
രണ്ടാഴ്ച ഗതാഗതം നിയന്ത്രിച്ച് പണി നടത്തേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. മാധ്യമവാർത്തകളെത്തുടർന്ന് കെ. ബിനിമോൻ എംഎൽഎയും ജനപ്രതിനിധികളും വൈക്കം പൊതുമാരാമത്ത് വകുപ്പ് ഓഫീസിലെത്തി റോഡ് ഉടൻ നന്നാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ഇതോടെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നന്നാക്കാൻ നടപടി സ്വീകരിച്ചത്.