കൊച്ചി: കൊച്ചി നഗരസഭാ പരിധിയിലെ അങ്കണവാടിയില്‍ മൂന്നര വയസുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തിൽ അങ്കണവാടി അധ്യാപികയുടെ മകനായ കാശിനാഥനെ (20) എളമക്കര പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം അങ്കണവാടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവസമയം പ്രതിയുടെ അമ്മ അങ്കണവാടിയിലുണ്ടായിരുന്നു. ഇവരുടെ മൊഴിയെടുത്തിട്ടുണ്ട്.
വനിതാ ശിശുവികസന ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അങ്കണവാടിയിലെത്തി. ഡിവിഷനിലെ വെൽഫെയർ കമ്മിറ്റി, കൗൺസിലർ ഉൾപ്പെടെയുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ഇരയായ കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി എടുത്തു. പ്രതിയെ അങ്കണവാടിയിൽ കണ്ടിട്ടുള്ളതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇത് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണ്.
അധ്യാപിക അങ്കണവാടി നല്ല രീതിയിൽ നടത്തുന്നതിൽ വീഴ്ച വരുത്തിയിരുന്നതായും ഇവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കരുതെന്നും മൊഴിനൽകിയവർ ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടതായാണ് വിവരം. ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.
പ്രതി അങ്കണവാടിയിൽ വരാറുണ്ടായിരുന്നതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി)ക്കും വിവരം ലഭിച്ചു. ശനിയാഴ്ചയാണ് കുട്ടിയുടെ മാതാപിതാക്കൾ എളമക്കര പോലീസിൽ പരാതി നൽകിയത്.