ആലുവ: പ്രധാന റോഡുകളിലെ സീബ്രാലൈനുകൾ മാഞ്ഞു പോയതോടെ ഡ്രൈവർമാർ വാഹനങ്ങൾ നിർത്തിക്കൊടുക്കുന്നില്ലെന്ന് വിദ്യാർഥികളടക്കമുളള കാൽനടയാത്രക്കാരുടെ പരാതി. ഇതോടെ ആലുവ നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ റോഡ്, പമ്പ് കവല, ബാങ്ക് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ജനങ്ങൾ ഏറെ കഷ്ടപ്പാട് അനുഭവിക്കുന്നത്.
സീബ്രാലൈനിൽ കയറി നിന്നാൽ വാഹനങ്ങൾ വേഗത കുറയ്ക്കാൻ പോലും തയാറാകുന്നില്ല. തെളിച്ചം പോയ സീബ്രാലൈനിൽ നിന്നാൽ വാഹനങ്ങൾ ഗൗരവമായെടുക്കുന്നില്ലെന്നാണ് വിദ്യാർഥികൾ പരാതി പറയുന്നത്.
ബസിൽ നിന്നിറങ്ങിയ ശേഷം റോഡിൻെറ മറുപുറം എത്താൻ ഏറെ നേരം കാത്ത് നിൽക്കേണ്ടതായി വരുന്നെന്നാണ് ആക്ഷേപം. സീബ്ര ലൈൻ വരയ്ക്കാൻ ഉപയോഗിക്കുന്ന വാണിജ്യ എൽപിജി, പെയിന്റ് എന്നിവയുടെ വില കൂടിയതും ക്ഷാമവും കാരണമാണ് ഇപ്പോൾ ഇതു പുതുക്കാൻ സാധിക്കാത്തതെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം. പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങൾ തുറന്നിട്ടും അധികൃതർക്ക് കുലക്കമില്ല.
പത്തോളം വിദ്യാലയങ്ങൾ, കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടണ്ടിയവ പ്രവർത്തിക്കുന്ന ആലുവയിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് കടന്നു പോകുന്നത്. ഇവരുടെ സുരക്ഷിതത്വം മുൻനിർത്തി സീബ്രാലൈനുകൾ റീ പെയിന്റ് ചെയ്യണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.