മുണ്ടക്കയം-കോരുത്തോട് റോഡിൽ വണ്ടൻപതാൽ തേക്കിൻ കൂപ്പിന് സമീപം ശബരിമല തീർഥാടകരുടെ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടം.
മുണ്ടക്കയം: പ്രധാന ശബരിമല പാതയായ മുണ്ടക്കയം-കോരുത്തോട് റോഡിൽ അപകട പരമ്പര. വിവിധ സ്ഥലങ്ങളിൽ നടന്ന മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ ജില്ലാ പഞ്ചായത്തംഗം ഉൾപ്പടെ ഏഴു പേർക്ക് പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം നാലോടെ ജില്ലാ പഞ്ചായത്തംഗവും എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ സെക്രട്ടറിയുമായ പി. ജീരാജും, യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴിയും സഞ്ചരിച്ച ബൊലേറോ ജീപ്പ് തീർഥാടകരുടെ വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. ബാബു ഇടയാടിക്കുഴിയെ വിദഗ്ധ ചികിത്സയ്ക്കായി പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കർണാടക സ്വദേശികളായ ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ടെത്തി ഇവരുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തീർഥാടന വാഹനത്തിലുണ്ടായിരുന്ന കർണാടക ബാംഗ്ലൂർ സ്വദേശികളായ ജഗദീഷ്, മംഗള ഗൗരി, അതിഥി എന്നിവർക്കും പരിക്കേറ്റു. ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
4.30ഓടെ കോരുത്തോട് കവലയ്ക്കു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ കോരുത്തോട് സ്വദേശികളായ ചാലിൽ ചിന്നു, കരപ്ലാക്കൽ വാസു എന്നിവർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 11ഓടെ മടുക്ക കവലയിൽ ബസും തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
Tags : NattuVishesham DistrictNews