മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം ടൗണിലെ കൂട്ടിക്കൽ റോഡ് ജംഗ്ഷനിൽ ഓട അടഞ്ഞ് മലിനജലം പൊതുനിരത്തിലൂടെ ഒഴുകുന്നതിനെതിരേ നടപടികളുമായി മുണ്ടക്കയം പഞ്ചായത്ത് രംഗത്ത്. മഴക്കാലപൂർവ ശുചീകരണ യോഗത്തിന് പിന്നാലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം പ്രദേശം സന്ദർശിച്ചാണ് അടിയന്തര നടപടികൾക്കു നിർദേശം നൽകിയത്.
മേഖലയിലെ ലോഡ്ജുകളിൽനിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽനിന്നും പുറന്തള്ളുന്ന മലിനജലമാണ് ഓട കവിഞ്ഞ് ദേശീയപാതയിലേക്ക് ഒഴുകിയിരുന്നത്. ഓടയിലെ സ്ലാബുകൾ മാറിയ ഭാഗങ്ങളിൽ മലിനജലം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതിനുപുറമേ കൂട്ടിക്കൽ റോഡ് വശത്തെ ഓടകൾക്ക് സ്ലാബുകൾ ഇല്ലാത്തതു കാൽനടയാത്രക്കാർക്ക് വലിയ അപകടഭീഷണിയാണ് ഉയർത്തിയിരുന്നത്. ഈ ഓടകളിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അടുത്ത ദിവസം തന്നെ പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ പഞ്ചായത്തംഗം പി. ജീരാജ് അറിയിച്ചു. ദേശീയപാതയോരത്തെ ഓടകളിലെ മാലിന്യവും തടസങ്ങളും പൂർണമായി നീക്കാനും ഓടകൾക്ക് സ്ലാബുകൾ സ്ഥാപിക്കാനുമുള്ള നടപടികൾ ഈ യോഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലം ആരംഭിക്കുന്നതിന് മുന്പ് ഓടയുടെ ക്ലീനിംഗ് ഉൾപ്പെടെ നടത്തുമെന്ന് പിഡബ്ല്യുഡി എഇ വിഷ്ണു പ്രസാദ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം സിനിമോൾ തടത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി, പഞ്ചായത്തംഗങ്ങളായ ടി.ടി. സാബു, പൊന്നമ്മ ടീച്ചർ, ജയിംസ്, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Tags : nattu vishesham Sewage flowing public water