കാലിച്ചാനടുക്കം: കാലത്തിനൊത്ത മാറ്റം അനിവാര്യമാണെങ്കിലും ഉള്ളിലൊരു വേദനയോടെ തങ്ങളുടെ പ്രിയപ്പെട്ട ജനകീയ ബസിനെ പിരിയാൻ തയാറെടുത്തുവന്ന കാലിച്ചാനടുക്കത്തുകാർക്ക് ലേലം കഴിഞ്ഞപ്പോൾ കിട്ടിയത് ഒരു സന്തോഷവാർത്ത. ജനകീയ ബസ് കാലിച്ചാനടുക്കം വിട്ട് എങ്ങും പോവുന്നില്ല. ബസും പെർമിറ്റും ലേലം വിളിച്ചെടുത്തത് ഒരു കാലിച്ചാനടുക്കത്തുകാരൻ തന്നെയാണ്.
ജെസിബി ഓപ്പറേറ്ററായ കാലിച്ചാനടുക്കം സ്വദേശി ശ്രീജിത്താണ് 29,90,000 രൂപയ്ക്ക് ജനകീയ ബസും പെർമിറ്റും ലേലം വിളിച്ചെടുത്തത്. അഡ്വാൻസ് തുകയായി 10 ലക്ഷം രൂപ ഇന്നു നൽകുന്നതോടെ ജനകീയ വികസനസമിതിയുടെ പക്കൽനിന്ന് ബസും പെർമിറ്റും ശ്രീജിത്തിന് കൈമാറും. നിലവിലുള്ള റൂട്ടിലും സമയക്രമത്തിലും തന്നെ ബസ് ഓട്ടം തുടരും.
രണ്ടു മാസത്തിനകം ലേലത്തുക മുഴുവനായും നൽകണമെന്നാണ് വ്യവസ്ഥ. ഇതോടെയാകും ബസിന്റെ ഉടമസ്ഥാവകാശം പൂർണമായും കൈമാറുക. ഇതിനു ശേഷവും മറ്റു തടസങ്ങളൊന്നുമില്ലെങ്കിൽ ഇതേ റൂട്ടിലും സമയക്രമത്തിലും തന്നെ ബസ് ഓടിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം. ജില്ലയിലെ ആദ്യത്തേതും ഏറ്റവും കൂടുതൽ കാലം സർവീസ് നടത്തിയതുമായ ജനകീയ ബസിനോട് കാലിച്ചാനടുക്കത്തെ സാധാരണക്കാർക്കുള്ള സ്നേഹവായ്പും വികാരവും ശ്രീജിത്തിന്റെ മനസിലും ഒട്ടും കുറവില്ല.
ബുധനാഴ്ച വൈകുന്നേരം കാലിച്ചാനടുക്കം ബസ്സ്റ്റാൻഡ് ഹാളിൽ നടന്ന ലേലത്തിൽ ആകെ 40 പേരാണ് പങ്കെടുത്തത്. ഇതിൽ എട്ടോളം പേർ ലേലത്തിൽ സജീവമായിരുന്നു. ജില്ലയിൽ നിന്നു തന്നെയുള്ള ഏതാനും ബസ് ഓപ്പറേറ്റർമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുമ്പോഴും ഇതുവരെ ബസ് വ്യവസായരംഗത്ത് എത്തിയിട്ടില്ലാത്ത ശ്രീജിത്താണ് ഒടുവിൽ ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിച്ചത്.
Tags : Nattuvishesham Local Desk The auction is over