പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലോണ്‍ ആപ്പിന്റെ മറവിൽ തട്ടിപ്പുകേന്ദ്രം നടത്തി വന്നിരുന്ന സംഘത്തിന്റെ സൂത്രധാരൻ അഹമ്മദാബാദ് സ്വദേശി ആകാശ് ദീപ് ചൗധരി. ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
സംഘത്തിന്റെ ഓഫീസിൽനിന്നും പിടിച്ചെടുത്ത കംപ്യൂട്ടറുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മീഷണർ അരുണ്‍ ആർ.ബി. കൃഷ്ണ വ്യക്തമാക്കി. ഈ സംഘത്തിലെ ഒരാളെക്കൂടി അഹമ്മദാബാദ് വിമാനത്താവളത്തിൽ പോലീസ് പിടികൂടിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
പോങ്ങുംമൂട്ടിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു ഇവരുടെ ഓഫീസ് പ്രവർത്തിച്ചുവന്നിരുന്നത്. രാത്രികാലങ്ങളിൽ മാത്രമായിരുന്നു ഓഫീസ് പ്രവർത്തനം നടന്നിരുന്നത്. ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന സംശയത്തെ തുടർന്നു നാട്ടുകാർ സിറ്റി ഡാൻസാഫ് സംഘത്തിനു വിവരം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡാൻസാഫ് സംഘവും ശ്രീകാര്യം പോലീസും സംയുക്തമായി പരിശോധന നടത്തിയത്.
പോലീസിന്റെ പരിശോധനയിലാണ് ലോണ്‍ ആപ്പിന്റെ മറവിൽ വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്നുവെന്ന് കണ്ടെത്തിയത്. ഉത്തർപ്രദേശ്, ഗുജറാത്ത് സ്വദേശികളായ പത്തു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ അൻപതോളം കംപ്യൂട്ടറുകളും നൂറിൽപരം സിംകാർഡുകളും പോലീസ് പിടിച്ചെടുത്തു.
ഓണ്‍ലൈനായി ലോണിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അവരുടെ നമ്പരുകളിൽ വിളിച്ച് ലോണ്‍ തരപ്പെടുത്തി നൽകാമെന്ന് ഈ സംഘം വിശ്വസിപ്പിക്കും. പിന്നീട് ഇവർ പറയുന്ന അക്കൗണ്ടിലേക്കു പ്രോസസിംഗ് ചാർജെന്ന പേരിൽ തുക ആവശ്യപ്പെടും. വിദേശികളാണ് ഇവരുടെ തട്ടിപ്പിൽ കൂടുതലും ഇരയായിരിക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അമേരിക്കൻ പൗരൻമാർ ഉൾപ്പെടെയുള്ളവരാണ് കൂടുതലും ഇരയാക്കപ്പെട്ടത്. ഡോളറായാണ് ആവശ്യപ്പെട്ടിരുന്നത്. ഇവർ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ട് നമ്പരുകളുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. ലെന്റ്ജെറ്റ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പുകളെന്ന് പോലീസ് സ്ഥിരീകരിച്ചു.
78 കോടിയുടെ തട്ടിപ്പ് തടഞ്ഞു
ശ്രീകാര്യത്തെ ലോൺ ആപ്പ് തട്ടിപ്പിൽ പത്തു പേരെ അറസ്റ്റ് ചെയ്തുവെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. 78 കോടി രൂപയുടെ തട്ടിപ്പ് പോലീസിന്റെ ഇടപെടലിലൂടെ തടയാൻ സാധിച്ചു. തട്ടിപ്പിനിരയായവർക്ക് അഞ്ച് കോടിയിൽപരം രൂപ വീണ്ടെടുത്ത് മടക്കി നൽകാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യപ്രതികൾക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെും ഡിജിപി വ്യക്തമാക്കി.
Tags : LoanApp Fraud LookoutNotice Police Accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash