കാഞ്ഞങ്ങാട്, കണ്ണൂർ: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളേക്കാൾ ആവേശത്തിലായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട്. ഒരു സ്ഥാനാർഥിയും ഒരായിരം പ്രവർത്തകരുമെന്ന പൊതുതെരഞ്ഞെടുപ്പുകളിലെ രീതിക്കു പകരം പ്രവർത്തകർ തന്നെ സ്ഥാനാർഥികളായി വരുന്നതിന്റെ ആവേശം കലാശക്കൊട്ടിലും കണ്ടു.
മിക്കയിടങ്ങളിലും കലാശക്കൊട്ടിനെ കൂടുതൽ വർണാഭമാക്കിയതും സ്ഥാനാർഥികൾ തന്നെയായിരുന്നു. അതിൽ തഴക്കംവന്ന രാഷ്ട്രീയ നേതാക്കളും സ്ത്രീകളും യുവജനങ്ങളും വിദ്യാർഥികളുമെല്ലാമുണ്ടായിരുന്നു.
ഇന്നലെ രാവിലെ മുതൽ നഗരങ്ങൾ തൊട്ട് ഗ്രാമാന്തരങ്ങളിൽ വരെ സ്ഥാനാർഥികൾക്കും മുന്നണികൾക്കുമായുള്ള മൈക്ക് അനൗൺസ്മെന്റുകളുടെയും പാരഡിപ്പാട്ടുകളുടെയും ഘോഷമായിരുന്നു. സ്വർണപ്പാളിക്കേസും ന്യൂനപക്ഷപ്രീണനവും കേന്ദ്രത്തിന്റെ അവഗണനയും മുതൽ പ്രാദേശിക വികസന നേട്ടങ്ങളും വരുംകാലത്തേക്കുള്ള പദ്ധതികളുമെല്ലാം അവയിൽ ഇടംപിടിച്ചു. വാർഡുകളുടെ അതിർത്തികൾ ഇടകലർന്നു കിടക്കുന്നതിനാൽ പലപ്പോഴും അനൗൺസ്മെന്റ് വാഹനങ്ങൾക്കും വഴിതെറ്റി.
പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചതോടെ ഇന്ന് സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും നിശബ്ദ പ്രചാരണമായിരിക്കും. നാളെയാണ് വോട്ടെടുപ്പ്. കൊട്ടിക്കലാശത്തോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ പോലീസ് ഓരോ മുന്നണികൾക്കും പ്രത്യേകം പ്രത്യേകം സ്ഥലങ്ങൾ നിർദേശിച്ചിരുന്നു. ഇതു പ്രകാരമാണ് സ്ഥാനാർഥികളുടെ കൊട്ടിക്കലാശം നടന്നത്. സംഘർഷമുണ്ടാകാതിരിക്കാൻ എല്ലായിടത്തും കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിരുന്നു
.
കണ്ണൂർ നഗരത്തിൽ എൽഡിഎഫിന്റെ പ്രകടനം തെക്കി ബസാറിൽ നിന്നാരംഭിച്ച് പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. കോർപറേഷൻ സ്ഥാനാർഥികളെ മുഴുവൻ നഗരത്തിലെത്തിക്കാതെ താഴെ ചൊവ്വ, കക്കാട് എന്നിവിടങ്ങളിലായാണ് എൽഡിഎഫ് കൊട്ടിക്കലാശം നടത്തിയത്. കണ്ണൂർ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്ഥാനാർഥികളായിരുന്നു നഗരത്തിലെ പ്രചാരണ സമാപനത്തിലുണ്ടായിരുന്നത്.
നഗരത്തിലെ കൊട്ടിക്കലാശത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, എൽഡിഎഫ് കൺവീനർ എൻ. ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്കുമാർ, എം. പ്രകാശൻ, കെ.പി.പ്രശാന്തൻ, എം.പി. മുരളി, കെ.കെ.ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
യുഡിഎഫ് പ്രകടനം കണ്ണൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച് സിറ്റിയിൽ സമാപിച്ചു. പള്ളിക്കുന്ന് സോണൽ മേഖലയിലെ സ്ഥാനാർഥികളുടെ കൊട്ടിക്കലാശം ചാലാട് നടന്നു. വിവിധയിടങ്ങളിലായി നടന്ന പ്രചാരണ സമാപനത്തിന് മുൻ കെപിസിസി പ്രസിന്റ് കെ. സുധാകരൻ എംപി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, നേതാക്കാളായ ടി.ഒ. മോഹനൻ, ടി. ജയകൃഷ്ണൻ, കെ.പി. താഹിർ, ടി. സമീർ തുടങ്ങിയവർ പങ്കെടുത്തു.
പ്രഭാത് ജംഗ്ഷനിൽ നിന്ന് തുടങ്ങി മുനീശ്വരൻ കോവിൽ പരിസരത്താണ് എൻഡിഎയുടെ പ്രചാരണം സമാപിച്ചത്. കൊട്ടിക്കലാശത്തോടനുബന്ധിച്ച് നടന്ന റാലിക്ക് നേതാക്കളായ എ.പി. അബ്ദുള്ളകുട്ടി, സി. രഘുനാഥ്, എ. ദാമോദരന്‍, പി.കെ. വേലായുധന്, പി. ബിനില്‍, എസ്. വിജയ്, ഷമീര്‍ ബാബു, കോര്പറേഷന് ഡിവിഷന് സ്ഥാനാര്‍ഥികള്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : Singing and dancing