പാലാ: പാലാ-തൊടുപുഴ ഹൈവേയിൽ കുറിഞ്ഞിക്ക് സമീപമുള്ള ചൂരപ്പട്ട വളവില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാകുന്നു. അടുത്തകാലത്തായി നിരവധി കാറുകളും ലോറികളും ബസുകളും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
ഇന്നലെ രാത്രി 12.45ന് കൊടൈക്കനാല്‍, മൂന്നാര്‍ എന്നിവിടങ്ങളിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞതാണ് അവസാനത്തെ അപകടം. അപകടത്തില്‍ 36 പേര്‍ക്ക് നിസാരമായ പരിക്കേറ്റിരുന്നു.
ഇവിടെ ഇതിനോടകം നൂറോളം അപകടങ്ങള്‍ നടന്നിട്ടുണ്ട്. നേരത്തേ ഈ വളവിലെ കലുങ്കില്‍ ഇടിച്ച കാറിന് തീപിടിച്ചിരുന്നു. കത്തിയ ആ കാര്‍ വളരെക്കാലം അവിടെത്തന്നെ കിടക്കുകയും ഈ കാറില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ച് പലപ്പോഴായി അഞ്ചോളം അപകടങ്ങളും നടന്നിരുന്നു. അശാസ്ത്രീയമായ റോഡ് നിര്‍മാണവും റോഡിന്റെ സൈഡില്‍ സൂചനാബോര്‍ഡുകളും വഴിവിളക്കുകളും സ്ഥാപിക്കാത്തതും മൂലമാണ് വേഗത്തിലെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വളവ് മനസിലാക്കാന്‍ കഴിയാതെ വരുന്നതെന്നും അതിനാലാണ് ഇവിടെ അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത നവീകരിച്ച് പണി പൂര്‍ത്തിയായിട്ട് കുറേ നാളുകളായി. ഇപ്പോള്‍ തിരുവനന്തപുരത്തിന് പോകുന്നവര്‍ പോലും എംസി റോഡിനേക്കാള്‍ ഈ ഹൈവേയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. എന്നാല്‍, ഈ പാത ഇപ്പോള്‍ ഒരു ദുരന്തപാതയായി മാറി. ഹൈവേയുടെ ഭാഗമായ തൊടുപുഴ-പാലാ റോഡില്‍ നെല്ലാപ്പാറ മുതല്‍ പാലാ വരെയുള്ള ഭാഗത്ത് കഴിഞ്ഞ ഒരു മാസത്തില്‍ എണ്‍പതിലധികം അപകടങ്ങളാണ് ഉണ്ടായത്.
കോടികള്‍ മുടക്കി റോഡില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റുകള്‍ ഇപ്പോള്‍ ഒന്നുപോലും കത്തുന്നില്ല. കുറെയേറെ വിളക്കുകള്‍ വാഹനമിടിച്ച് തകര്‍ന്ന് അലക്ഷ്യമായി റോഡ് സൈഡുകളില്‍ കിടക്കുന്നതും കാണാം. മറ്റുള്ളവയിലെ ബാറ്ററികള്‍ മോഷണവും പോയി. പൊതുമരാമത്ത് റോഡായതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വഴിവളക്കുകള് സ്ഥാപിക്കാനും കഴിയുന്നില്ല.
ചൂരപ്പട്ട വളവില്‍ വലിയ വളവിനെ സൂചിപ്പിക്കുന്ന ദിശാബോര്‍ഡുകളോ വഴിവിളക്കുകളോ ഇല്ല. ഇതിനാല്‍ നെല്ലാപ്പാറയില്‍നിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ അമിത വേഗത്തിലാണെങ്കിൽ അപകടങ്ങള്‍ക്ക് ആക്കം കൂട്ടും. അധികൃതർ അലംഭാവം വെടിഞ്ഞ് ഈ റോഡിലെ അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇവിടെ ദിശാ ബോര്‍ഡുകളും വഴിവിളക്കുകളും സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഈ റോഡിലൂടെ യാത്രചെയ്യുമ്പോള്‍ പല ഭാഗങ്ങളിലും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നതു കാണാം.
Tags : State Highway nattuvisesham local news