ചങ്ങനാശേരി: കൊടിയ ഉഷ്ണത്തിന് ആശ്വാസമായി കൊടുങ്കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ വേനൽ മഴ. ഇന്നലെ വൈകുന്നേരം 5.30ന് ആരംഭിച്ച മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇടിമിന്നലും കൊടുങ്കാറ്റും ശക്തമായിരുന്നെങ്കിലും അപകട സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ശരിവയ്ക്കുന്ന തരത്തിലാണ് ഇന്നലെ മഴ പെയ്തത്.
കൊടിയ വേനൽച്ചൂടിനെത്തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. തദ്ദേശ സ്ഥാപനം ശുദ്ധജല വിതരണം നടത്തുന്നുണ്ടെങ്കിലും കുടിവെള്ള ക്ഷാമം പൂർണമായി പരിഹരിക്കപ്പെടാനാവുന്നില്ല. ഈ അവസ്ഥയിലാണ് ശക്തമായ മഴ ആശ്വാസമായത്.
വൈദ്യുതി ബന്ധം തകരാറിലായി
മാടപ്പള്ളി: കാറ്റിനെയും മഴയെയും തുടർന്ന് തെങ്ങണ, തൃക്കൊടിത്താനം സെക്ഷനുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങി. കുന്നുംപുറം, നാലുകോടി, മുക്കാട്ടുപടി, മോസ്കോ, വെങ്കോട്ട, മാമ്മൂട്, കുറുമ്പനാടം പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.
വൈദ്യുതി ഉദ്യോഗസ്ഥരെത്തി കുറച്ചുസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കൂടുതൽ സ്ഥലങ്ങളിൽ ഒരു പോലെ വൈദ്യുതി ബന്ധം തടസപ്പെട്ടാൽ പരിഹരിക്കാൻ സെക്ഷനുകളിൽ വേണ്ടത്ര ജീവനക്കാരില്ലെന്ന പരാതിയുണ്ട്.