വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കോമ്പൗണ്ടില്‍ വിഹരിക്കുന്ന തെരുവു നായക്കൂട്ടം.
ചങ്ങനാശേരി: തെരുവുനായ്ക്കളുടെ ശല്യത്തില്‍ പൊറുതിമുട്ടി വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഉടമകളും തൊഴിലാളികളും. എഴുപതു വ്യവസായ യൂണിറ്റുകളുമായി ഇരുപത് ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ നൂറുകണക്കിനു തെരുവുനായ്ക്കളാണ് വിഹരിക്കുന്നത്.
സ്ഥാപനമുടമകള്‍ക്കും തൊഴിലാളികള്‍ക്കും നേരേ കുരച്ചുചാടുന്ന അക്രമകാരികളായ തെരുവുനായ്ക്കള്‍ വലിയ ഭീഷണിയായായി മാറിയിരിക്കുകയാണ്. തെരുവുനായ്ക്കള്‍ എസ്റ്റേറ്റിനു പുറത്തേക്കിറങ്ങുന്നതു യാത്രക്കാര്‍ക്കും വാഹനസഞ്ചാരികള്ക്കും വ്യാപാരികള്‍ക്കും വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഭീഷണിയാകുന്നുണ്ട്.
എസ്റ്റേറ്റിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ആഹാരം പാചകം ചെയ്യുന്നതിന്റെ അവശിഷ്ടങ്ങളും മറ്റും അലക്ഷ്യമായി വിതറുന്നതു തെരുവുനായ്ക്കള്‍ക്കു ഭക്ഷണമാകുന്നുണ്ട്. ഇത് നായ്ക്കള്‍ പെറ്റുപെരുകുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങളും സിഡ്കോയും സത്വരനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരണങ്ങൾ
വലിയ വിപത്തും ഭീഷണിയും
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ തെരുവുനായ്ക്കള്‍ വലിയ വിപത്തായി മാറിയിരിക്കുന്നു. ഒരുവര്‍ഷംമുമ്പ് എസ്റ്റേറ്റിനു സമീപം പേബിഷബാധയേറ്റ തെരുവുനായ വിദ്യാര്‍ഥികളടക്കം അരഡസനോളം ആളുകളെ അക്രമിച്ച സംഭവം ഉണ്ടായി. ഇവയെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുണ്ടാകണം.
തോമസ് പാലാത്ര, പൊതുപ്രവര്ത്തകന്
ഭയത്തോടെ പ്രവേശിക്കേണ്ട അവസ്ഥ
തെരുവുനായ്ക്കളുടെ വിഹാരംമൂലം വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഭയത്തോടെ മാത്രമേ പ്രവേശിക്കാന്‍ സാധിക്കൂ. ഏതുസമയവും ഇവകള്‍ അക്രമകാരികളാകും. സ്ഥാപനത്തിന്റെ അകത്തേക്കും പുറത്തേക്കും ഇറങ്ങാനാകാത്ത അവസ്ഥ.
വില്‍സണ്‍ പാത്തിക്കല്‍, ഏഷ്യന്‍ റബര്വര്ക്സ് ഉടമ
തെരുവുനായ്ക്കളെനിയന്ത്രിക്കണം
വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തെരുവുനായ്ക്കള്‍ സ്ഥാപന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും പേടി സ്വപ്നമാണ്. ഇവയെ നിയന്ത്രിക്കാന്‍ അധികാരികള്‍ സത്വര നടപടികള്‍ നടത്തണം.
കെ.ജെ. ലൂയിസ്
ചങ്ങനാശേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഇന്‍ഡസ്ട്രീസ് അസോ. പ്രസിഡന്റ്.