കൊല്ലം: കടുത്ത വേനലിലും സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർധിക്കുന്നു. വേണ്ടത്ര അവബോധം ലഭിക്കാത്തതും മുന്നറിയിപ്പുകൾ അവഗണിക്കുന്നതുമാണ് അപകടങ്ങൾ വർധിക്കാൻ കാരണം. ഈവർഷം രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് അമ്പതിലേറെപ്പേർ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം പരവൂർ പൊഴിക്കരയിൽ രണ്ടുവിദ്യാർഥികളാണ് മുങ്ങിമരിച്ചത്.
കടലില്‍ കുളിക്കുന്നതിനിടെ അയത്തിൽ ഗാന്ധിനഗർ 65 ഭാനുമതി വിലാസത്തിൽ ബിബിൻരാജ് (16), അയത്തിൽ മനക്കര തെക്കത്തിൽ കണ്ണൻരാജ് (16)എന്നിവരാണ് മരിച്ചത്. നാടിനെ നടുക്കിയ സംഭവമായി ഇതുമാറി. കഴിഞ്ഞ വർഷങ്ങളിൽ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കവേ കണ്ണനല്ലൂർ മുട്ടയ്ക്കാവില്‍ മൂന്നുപേരാണ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. കുളത്തൂപ്പുഴയില്‍ 10-ാം ക്ലാസുകാരായ രണ്ടു ടെക്നിക്കല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ച സംഭവംഇന്നും നീറ്റലായി മനസിൽ നിൽക്കുന്നു.
നീന്തൽ അറിയാമെങ്കിലും ......
നീന്തൽ അറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങിയാൽ അപകടത്തിൽപെടും. മസിൽ കയറിയും അവശനായും നീന്താൻ പറ്റാതാകും. ഇതെല്ലാം ശ്രദ്ധിക്കാൻ നമുക്ക് സമയമില്ല. വെള്ളം കാണുന്പോൾ ഒരു ഓളമാണ്. വെള്ളത്തിൽ ചാടി കുളിക്കാനുള്ള ആഗ്രഹത്തിൽ ചാടുകയാണ്.
പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിനുമുന്പു മരണം സംഭവിച്ചിരിക്കും. സ്വിമ്മിങ് പൂളിലും ചെറിയ കുളങ്ങളിലുമൊക്കെ പഠിച്ചശേഷം നീന്തൽ അറിയാമെന്ന ധാരണയിൽ ജലാശയങ്ങളിൽ ഇറങ്ങി അപകടത്തിൽപെടുന്നവരാണ് വിദ്യാർഥികളിലും യുവാക്കളിലുമേറെയും. ജലാശയങ്ങളിലെ ആഴവും ഒഴുക്കിന്റെ സ്വഭാവവും വെള്ളത്തിലിറങ്ങുന്നവർ അറിഞ്ഞിരിക്കണം.
സാഹസികത, ലഹരി
വിദ്യാർഥികളും യുവാക്കളുമാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാത്തതും ലഹരി ഉപയോഗിച്ച് ജലാശയത്തിൽ ഇറങ്ങുന്നതും മരണം കൂട്ടുന്നു. ജലാശയ അപകടങ്ങൾ കുറയ്ക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ചു നീന്തൽ പരിശീലനം, അടിയന്തരഘട്ടങ്ങൾ നേരിടാനായുള്ള പ്രത്യേക പരിശീലനം, അവബോധം സൃഷ്ടിക്കുന്നതിനായുള്ള ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയവ അഗ്നി രക്ഷാസേന നടത്തുന്നുണ്ട്. എന്നാൽ ഇതിൽ പലതും അവഗണിക്കുന്നത് അപകടം കൂട്ടുകയാണ്.
ഇതൊന്നു കേൾക്കൂ....
അടുത്തകാലത്തായി സ്കൂള്‍ വിദ്യാര്‍ഥികളില്‍ മുങ്ങിമരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി ജില്ല ദുരന്ത നിവാരണ അഥോറിറ്റി പോലുള്ള അധികാര കേന്ദ്രങ്ങൾ കുട്ടികൾക്ക് പല നിർദേശങ്ങളും നൽകി വരുന്നുണ്ട്. പരീക്ഷാകാലവും വേനല്‍ അവധിയും അടുത്തിരിക്കുന്നതിനാല്‍ കുട്ടികള്‍ കൂടുതല്‍ സമയം വീടിന് പുറത്തും ജലാശയങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലും ചെലവഴിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
നദികള്‍, കുളങ്ങള്‍. കായലുകള്‍, വെള്ളകെട്ടുകള്‍, ചെക്ക് ഡാമുകള്‍, ക്വാറികള്‍ എന്നിവയില്‍ കുളിക്കാനോ കളിക്കാനോ കുട്ടികള്‍ പോകരുത്. രക്ഷിതാക്കളുടെയോ ഉത്തരവാദിത്വമുള്ള മുതിര്‍ന്നവരുടെയോ നേരിട്ടുള്ള മേല്‍നോട്ടമില്ലാതെ ജലാശയങ്ങള്‍ക്കു സമീപം പോകരുത്. വേനല്‍ക്കാലത്ത് വെള്ളം കുറവായി തോന്നുന്ന നദികളിലും തോടുകളിലും പെട്ടെന്ന് ഒഴുക്ക് ശക്തമാകാന്‍ സാധ്യതയുണ്ട്. നദികളിലും തോടുകളിലും കയങ്ങള്‍/ആഴം ഉള്ള സ്ഥലങ്ങള്‍ തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പരിചതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങരുത്. ജലാശയങ്ങളോട് ചേര്‍ന്ന അപകടസൂചനാ ബോര്‍ഡുകളും മുന്നറിയിപ്പുകളും ശ്രദ്ധിക്കേണ്ടതും അവ കര്‍ശനമായി പാലിക്കേണ്ടതുമാണ്.
ജലാശയങ്ങളില്‍ അപകടത്തില്‍ പെടുന്നവരെ സ്വന്തം സുരക്ഷ ഉറപ്പു വരുത്തി മാത്രമേ രക്ഷപ്രവര്‍ത്തനം നടത്താവൂ. പരീക്ഷയ്ക്ക് ശേഷമുള്ള സമയങ്ങളിലും വേനല്‍ അവധിക്കാലത്തും കുട്ടികള്‍ക്ക് സുരക്ഷിതമായ വിനോദ പ്രവര്‍ത്തനം മാത്രം അനുവദിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. കുട്ടികള്‍ ഏര്‍പ്പെടുന്ന വിനോദങ്ങള്‍ അവര്‍ക്കു സുരക്ഷിതമാണെന്നു രക്ഷിതാക്കള്‍ നേരിട്ട് ബോധ്യപ്പെടണം.
ജലാശയങ്ങളുടെ അപകടസാധ്യതയെക്കുറിച്ചു കുട്ടികളോട് തുറന്നും വ്യക്തമായും സംസാരിക്കണം. പുഴകള്‍, തോടുകള്‍, ക്വാറികള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ മുതിര്‍ന്നവരുടെ കര്‍ശനമായ മേല്‍നോട്ടമില്ലാതെ കൂട്ടികളെ കുളിക്കാനോ വിനോദങ്ങളില്‍ ഏര്‍പ്പെടാനോ അനുവദിക്കരുത്. അപകടസാധ്യതയുള്ള ജലാശയങ്ങളിലെ വിനോദം പൂര്‍ണമായും ഒഴിവാക്കണം.
Tags : nattu vishesham Swimming not safe