കോഴഞ്ചേരി: സെന്‍സസ് ഡ്യൂട്ടിയില്‍ അധ്യാപകർ നിയോഗിക്കപ്പെട്ടതോടെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് അധ്യയനം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്ന് പരാതി.
ജൂലൈ ഒന്നു മുതല്‍ 31 വരെയുളള ദിവസങ്ങളിലാണ് സെന്‍സസ് നടപടികള്‍ നടത്തേണ്ടത്. അധ്യയനം മുടങ്ങാതെ ഇക്കാലയളവിൽ സെൻസസ് ജോലി നടത്താനാകില്ലെന്ന് അധ്യാപകർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ബദൽ നിർദേശമായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പുറപ്പെടുവിച്ച ഉത്തരവുകൾ പ്രായോഗികവുമായിരുന്നില്ല. സ്കൂളുകളിലാകട്ടെ ഒന്നാം പാദ പരീക്ഷ ഓഗസ്റ്റ് 13 ന് ആരംഭിക്കും. ഇതിന് മുമ്പ് ആദ്യപാദ പാഠ ഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ കഴിയുകയില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
പത്ത് ദിവസങ്ങള്‍ പൂര്‍ണ അവധിയെടുത്തോ 20 ദിവസങ്ങള്‍ പാർട്ട് ടൈമായി ജോലി ചെയ്തോ സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിലവിലെ ഉത്തരവ്. ശനി, ഞായര്‍ ദിവസങ്ങള്‍ സെന്‍സസ് ജോലിയില്‍ ഏര്‍പ്പെട്ടാല്‍ ഓഗസ്റ്റ് മാസത്തില്‍ ഇതിന് തത്തുല്യമായ അവധി അനുവദിക്കുമെന്നും പറയുന്നു.
ചില സ്കൂളുകളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് മൂന്ന് അധ്യാപകരും യുപി വിഭാഗത്തില്‍ നിന്ന് മൂന്ന് അധ്യാപകരെയുമാണ് നിയമിച്ചിരിക്കുന്നത്. എന്നാല്‍ പല സ്ഥലങ്ങളിലും 50 ശതമാനത്തില്‍ കൂടുതല്‍ അധ്യാപകരെ നിയോഗിച്ചിട്ടുമുണ്ട്. സെന്‍സസ് ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകര്‍ക്ക് പകരമായി താത്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കണമെന്ന് വിവിധ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
പ്രൈമറി സ്കൂളുകളിലും അടുത്ത മാസമാണ് പ്രാഥമികപാദ പരീക്ഷ ആരംഭിക്കുന്നത്. പത്താം ക്ലാസിലെ വിദ്യാർഥികള്‍ക്ക് ആദ്യമാസത്തില്‍ തന്നെ പഠനാന്തരീക്ഷം താറുമാറാകുമോ എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ഇക്കാരണത്താല്‍ രക്ഷിതാക്കളും ആശങ്കയിലാണ്.
എസ്എസ്എല്‍സി പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കിയാല്‍ വിജയശതമാനം താഴുമെന്ന ആശങ്കയും അധ്യാപകര്‍ പങ്കുവയ്ക്കുന്നുണ്ട്. കണക്ക്, ഇംഗ്ലീഷ് , സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് പരീക്ഷ നടത്തുന്നത്.
50 ശതമാനത്തില്‍ കൂടുതല്‍ അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടി ചെയ്യുന്ന വിദ്യാലയങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരമായ നടപടി സ്വീകരിക്കണമെന്നതാണ് സ്കൂളുകളിലെ പിടിഎ കമ്മിറ്റികളും അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നത്.