അഞ്ചല്‍ : കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ക്ഷേത്ര പൂജാജോലികള് ചെയ്തുവന്ന യുവാവ് അറസ്റ്റില്‍.
കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി (40) യെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചല്‍ വടമണ്‍ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് സുജിത്ത് പോറ്റിയെ അഞ്ചല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ക്ഷേത്രത്തിലെ ഗേറ്റിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന സുജിത്ത് ക്ഷേത്രത്തിന് മുന്നിൽ വച്ചിരുന്ന രണ്ട് കാണിക്ക വഞ്ചികളും ശ്രീകോവിലിന് മുന്നിലിരുന്ന കാണിക്കവഞ്ചിയും കുത്തിപ്പൊളിച്ച് പണം അപഹരിച്ചത്.
ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പ്രതിക്കായി അന്വേഷണം പുരോഗമിക്കവേ മറ്റൊരു മോഷണ കേസില്‍ സുജിത്തിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്നു കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ അഞ്ചല്‍ കവര്‍ച്ചയില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് ക്ഷേത്രത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി പ്രതിക്കെതിരെ 25 ഓളം കവര്‍ച്ച കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.
വിവിധ ജില്ലകളില്‍ ഇയാള്‍ ക്ഷേത്രങ്ങളില്‍ കീഴ്ശാന്തിയായി ജോലി ചെയ്തിട്ടുണ്ട്. കവര്‍ച്ച നടത്തിയ വടമണ്‍ ക്ഷേത്രത്തിലും ഇയാള്‍ ഏതാനും മാസം ജോലി ചെയ്തിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : nattu vishesham Temple robbery