റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കെട്ടുകൾ.
ഹരിപ്പാട്: ദേശീയപാത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഹരിപ്പാട്ടും പരിസര പ്രദേശങ്ങളിലും പാതയോരങ്ങൾ മാലിന്യക്കൂമ്പാരമാകുന്നു. നിർമാണ പ്രവർത്തനങ്ങൾക്കായെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമായിരിക്കുകയാണ്.
റോഡുപണി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികൾ രാത്രികാലങ്ങളിലാണ് മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി പാതയോരങ്ങളിൽ തള്ളുന്നത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരോട് നഗരസഭാ പരിധിയിലോ റോഡരികിലോ മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകൾ ഇല്ലെന്നാണ് തൊഴിലാളികൾ മറുപടി നൽകുന്നത്. നഗരപ്രദേശമായിട്ടും ശാസ്ത്രീയമായ മാലിന്യ നിക്ഷേപ സംവിധാനങ്ങൾ ഇല്ലാത്തത് തങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
പൊതുസ്ഥലത്ത് അഴുകുന്ന ഭക്ഷണാവശിഷ്ടങ്ങൾ കടുത്ത ദുർഗന്ധമാണ് പ്രദേശത്ത് ഉണ്ടാക്കുന്നത്. ഇത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നതിനൊപ്പം തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്താനും കാരണമാകുന്നു. റോഡരികിലെ ഈ മാലിന്യക്കെട്ടുകൾ തെരുവുനായ്ക്കൾ കടിച്ചുകീറി വഴിയിലാകെ വിതറുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
നിരോധിത പ്ലാസ്റ്റിക് കവറുകളിലാണ് ഭൂരിഭാഗം മാലിന്യവും തള്ളുന്നത്. ദേശീയപാത അഥോറിറ്റിയും നഗരസഭയും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊഴിലാളികൾക്ക് താമസസ്ഥലത്തോ ജോലിസ്ഥലത്തോ മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യം കരാർ കമ്പനികൾ ഒരുക്കുന്നുണ്ടോ എന്ന് അധികൃതർ പരിശോധിക്കണം. പ്രധാന കേന്ദ്രങ്ങളിൽ ബിന്നുകൾ സ്ഥാപിക്കാനും ശേഖരിക്കുന്ന മാലിന്യം കൃത്യസമയത്ത് നീക്കം ചെയ്യാനും നഗരസഭ തയാറാകണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. വിഷയം ഗൗരവമായെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
Tags : garbage dump nattuvishesham local news