പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് –പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇനി സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാനുള്ളത് കോഴിക്കോട്ട് മാത്രം.
പാത കടന്നുപോകുന്ന ഒളവണ്ണ പഞ്ചായത്തില്‍ കൂടത്തുംപാറ, പഞ്ചായത്തിലെ പെരുമണ്ണ ടൗണ്‍ , അമ്പിലോളി, പെരുമണ്ണ ലക്ഷം വീട് ഉന്നതി എന്നിവിടങ്ങളില്‍ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലാണ്.ഈ ഭാഗങ്ങളിലായി 600 ഓളം പേരാണ് സ്ഥലം കൈമാറിയത്. എന്നാല്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തുക അധികൃതര്‍ കുറച്ചതോടെ പലരും നിയമപരമായ പോരാട്ടത്തിലും പ്രതിഷേധത്തിലുമാണ്.
നൂറോളം പേരുടെ സ്ഥലമേറ്റെടുപ്പാണ് എങ്ങുമെത്താതെ കിടക്കുന്നത്. ഒളവണ്ണ പഞ്ചായത്തിലെ കൂടത്തുംപാറ മുതല്‍ പെരുമണ്ണ പഞ്ചായത്തിലെ പുറ്റെക്കടവ് വഴിയാണ് പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്ന് പോകുന്നത്. നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം ആയതിനാല്‍ സ്ഥലത്തിന് മറ്റ് ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ വില ലഭിക്കാറുണ്ട്. ഈ സ്ഥലങ്ങള്‍ക്കാണ് വളരെ കുറഞ്ഞ വില കണക്കാക്കി നല്‍കുന്നത്.
ഈ തുക ഉപയോഗിച്ച് മിക്കവര്‍ക്കും മറ്റിടങ്ങളില്‍ സ്ഥലം വാങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ്. കിട്ടിയ തുക ഉപയോഗിച്ച് സ്ഥലം വാങ്ങിയവര്‍ക്കാകട്ടെ വീട് നിര്‍മിക്കാനും കഴിയുന്നില്ല. ഇവരുടെ പരാതി കൂടി പരിഗണിച്ച് എത്രയും പെട്ടെന്ന് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ലാ കളക്ടര്‍ മാധവികുട്ടി ഉള്‍പ്പെടെ ഇവരുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. പ്രതിസന്ധി എത്രയും പെട്ടെന്ന് തീര്‍ക്കാനാണ് തീരുമാനം.
സ്ഥലമേറ്റെടുക്കൽ 95 ശതമാനത്തിലേറെ പൂർത്തിയായ പദ്ധതിയുടെ നിർമാണം ഇനിയും വൈകിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനം.ഗ്രീൻ ഫീൽഡ് ദേശീയപാത ജില്ലയിൽ കടന്നുപോകുന്ന പെരുമണ്ണ, ഒളവണ്ണ വില്ലേജ് പരിധികളിലായി ഏറ്റെടുക്കുന്ന സ്ഥലത്തിന് 629 കോടിയാണ് അനുവദിച്ചിരിക്കുന്നത്.ദേശീയപാത 66ല്‍ കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും തുടങ്ങി ദേശീയപാത 544ല്‍ പാലക്കാട് മരുത റോഡ് വരെ 121 കിലോമീറ്ററാണ് പാത. അതിവേഗ ഇടനാഴിയായാണ് റോഡ് വികസിപ്പിക്കുക. പ്രവൃത്തി പൂര്‍ത്തിയായാല്‍ കോഴിക്കോട്-പാലക്കാട് യാത്ര ഒന്നരമണിക്കൂര്‍ കൊണ്ട് യാഥാര്‍ഥ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.
Tags : NattuVishasham DistrictNews