പ്രതീകാത്മക ചിത്രം
കാസർഗോഡ്: ജില്ലയിൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് വീടിനും സ്വത്തിനും നാശം നേരിട്ടവർക്കുള്ള നഷ്ടപരിഹാരം മുടങ്ങിയിട്ട് മൂന്നുവർഷമാകുന്നു. 2023 മുതലുള്ള നഷ്ടപരിഹാരം കൊടുക്കാനുണ്ടെന്നാണ് റവന്യൂ അധികൃതരുടെ കണക്ക്. ഇതിനുള്ള തുക 2023 നുശേഷം സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് അവർ പറയുന്നു.
കാലവർഷത്തിൽ വീടും മറ്റു കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ തകർന്നവരാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളവരിൽ ഭൂരിപക്ഷവും. സർക്കാരിൽ നിന്ന് ലഭിക്കുന്നത് താരതമ്യേന ചെറിയൊരു തുകയായിട്ടും അതിനുവേണ്ടി വർഷങ്ങൾ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണെന്ന് ഇവർ പറയുന്നു.
അപകടങ്ങളും നാശനഷ്ടങ്ങളും സംഭവിക്കുമ്പോൾത്തന്നെ പഞ്ചായത്ത് തലത്തിലുള്ള ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ട്. തകർന്ന വീടുകളുടെയും മറ്റും ഫോട്ടോ സഹിതമാണ് നഷ്ടപരിഹാരത്തിനായി വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകുന്നത്. പിന്നെ പലതവണ ഓഫീസുകൾ കയറിയിറങ്ങുകയും അദാലത്തുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടും നഷ്ടപരിഹാരം എന്നു കിട്ടുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ലെന്ന് ഇവർ പറയുന്നു.
നഷ്ടപരിഹാരം നൽകുന്നതിനുള്ള തുക വകയിരുത്താൻ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായാൽ ഉടൻതന്നെ കുടിശിക കൊടുത്തുതീർക്കുമെന്നാണ് റവന്യൂ അധികൃതരുടെ ഉറപ്പ്.
Tags : Nattuvishesham DistrictNews DeepikaNews Compensation