മാർത്തോമ്മാ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസന അസംബ്ലിയിൽ ബിഷപ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റം ധ്യാന പ്രസംഗം നടത്തുന്നു. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോല
റാന്നി. മാർത്തോമ്മാ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസനം 2026–27ൽ ആരാധനാ സംവത്സരമായി ആചരിക്കാൻ ഭദ്രാസന അസംബ്ലി തീരുമാനിച്ചു. ആരാധനയെ ആസ്പദമാക്കി ബൈബിൾ പഠനങ്ങൾ, സെമിനാറുകൾ, ധ്യാനയോഗങ്ങൾ, പരിശീലന പരിപാടികൾ, കുടുംബ കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കുന്നതിനും പഠനസാമഗ്രികൾ തയാറാക്കി വിതരണം ചെയ്യുന്നതിനും ഭദ്രാസന കൗൺസിലിനെ സമ്മേളനം ചുമതലപ്പെടുത്തി.
വാർഷിക അസംബ്ലി യോഗത്തിൽ ഭദ്രാസന അധിപൻ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത പ്രഥമ അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ധ്യാന പ്രസംഗം നടത്തി. 2025-26 വർഷത്തെ റിപ്പോർട്ടും കണക്കും ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിലും ബജറ്റ് ട്രഷറാർ അനു ഫിലിപ്പും അവതരിപ്പിച്ചു.
മണ്ണാരക്കുളഞ്ഞിയിൽ സഭാവക വസ്തുവിൽ മാർത്തോമ്മാ സ്പോർട്സ് അക്കാഡമി സ്ഥാപിക്കുന്നതിനു യോഗം തീരുമാനിച്ചു. കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കും പിന്തുണ നൽകാനും ലഹരി വിമോചനപ്രവർത്തനങ്ങൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഥിതി തൊഴിലാളികളുടെ ഇടയിലും നടത്തുന്നതിനും ഭദ്രാസന അസംബ്ലി തീരുമാനിച്ചു. ബാധ്യതാ മോചനം, വിജയപഥം പദ്ധതികൾക്കുള്ള രൂപരേഖ സമ്മേളനം തയാറാക്കി.
വിദ്യാഭ്യാസരംഗത്തും സാമൂഹിക സേവനരംഗത്തും മികവ് നേടിയവരെ സമ്മേളനം ആദരിച്ചു. ഭദ്രാസനത്തിന്റെയും കൃപാ സമിതിയുടെയും അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെയും കൗൺസിൽ അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു. റവ. തോമസ് കോശി പനച്ചമൂട്ടിൽ - സെക്രട്ടറി, അനു ഫിലിപ്പ് - ട്രഷറർ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.