നാളെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്ന മലപ്പുറം നഗരസഭയിലെ നന്പ്രാണി തടയണ.
മലപ്പുറം: മലപ്പുറം നഗരസഭ 23 കോടി രൂപ ചെലവഴിച്ച് സിവിൽ സ്റ്റേഷനു സമീപത്തെ കടലുണ്ടിപ്പുഴയിലെ നന്പ്രാണിക്കടവിൽ പണിത റെഗുലേറ്ററിന്റെ പൂർത്തീകരണ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് നാന്പ്രാണി സൈറ്റിൽ നടക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സണ് വി. റിനിഷ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് ആമിയൻ സ്വാഗതം പറയും. ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഇ.കെ. പുഷ്പരാജൻ റിപ്പോർട്ട് അവതരിപ്പിക്കും.
60 മീറ്റർ നീളവും 17.80 മീറ്റർ ഉയരവുമുള്ള റെഗുലേറ്ററിന് 13 കിലോമീറ്റർ മുകൾ ഭാഗത്തേക്ക് ഏകദേശം 2100 മില്യണ് ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. 12 മീറ്റർ വീതിയുള്ള മൂന്ന് ഷട്ടറുകളും 10 മീറ്റർ വീതിയുള്ള ഒരു ഷട്ടറും ആറ് മീറ്റർ നീളത്തിൽ കോണ്ക്രീറ്റ് കൊണ്ടുള്ള ഒരു സ്ഥിരം തടയണയും റെഗുലേറ്ററിന്റെ ഭാഗമാണ്. റെഗുലേറ്റർ പൂർത്തിയാകുന്നതോടെ മലപ്പുറത്തെ കുടിവെള്ള ക്ഷാമത്തിനും കാർഷിക മേഖലയ്ക്കും വലിയ ആശ്വാസമാകും.
നാമ്പ്രാണി, മണ്ണാർക്കുണ്ട് കുടിവെള്ള പദ്ധതികൾക്ക് പുറമേ കാട്ടുങ്ങൽ, ഉന്നംതല, കൂട്ടിലങ്ങാടി കുടിവെള്ള പദ്ധതികൾക്കും കോട്ടൂർ, കൂട്ടിലങ്ങാടി, കുറുവ, ആനക്കയം പഞ്ചായത്തുകളിലെ ചെറുകിട കുടിവെള്ള പദ്ധതികൾക്കും ഇത് പ്രയോജനപ്പെടും. കൂടാതെ കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി ഏകദേശം 1500 ഹെക്ടർ കൃഷി ഭൂമിക്ക് സ്ഥിരം ജലസേചന സൗകര്യവും ലഭിക്കും.
വാട്ടർ അഥോറിറ്റിയുടെ നന്പ്രാണി, മണ്ണാർക്കുണ്ട് കുടിവെള്ള പദ്ധതികൾക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനായാണ് പ്രധാനമായും നന്പ്രാണി റെഗുലേറ്റർ പദ്ധതി വിഭാവനം ചെയ്തത്.
റെഗുലേറ്ററിന്റെ മുകൾ-താഴ് ഭാഗങ്ങളിലെയും പുഴയുടെ കരസംരക്ഷണ ഭിത്തികളുടെയും നിർമാണമാണ് 6.60 കോടി രൂപ ചെലവിൽ നടക്കുന്ന രണ്ടാം ഘട്ടം. മലപ്പുറം മുനിസിപ്പാലിറ്റി അക്രഡിറ്റഡ് ഏജൻസി മുഖേനയാണ് ഇതിന്റെ പ്രവൃത്തി. ഇതോടെ പദ്ധതിയുടെ ആകെ ചെലവ് 23 കോടി രൂപയാകും.
Tags : Local News Nattuvishesham Malappuram