വി. ശിവൻകുട്ടി
തിരുവനന്തപുരം : വി. ശിവൻകുട്ടി പാർട്ടി നേതൃത്വത്തിന് ഏറെ പ്രിയങ്കരനാകുന്നത് പിണറായി വിജയൻ രണ്ടാം തവണ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്പോഴാണ്. അതുവരെ സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ വി.എസ്. അച്യുതാനന്ദന്റെ അരുമ ശിഷ്യനായിരുന്നു വി. ശിവൻകുട്ടി.
ജില്ലയിൽ പാർട്ടി നേതൃനിരയിൽ ഉണ്ടായിരുന്ന അതികായന്മാരെല്ലാം അക്കാലത്തു വിഎസിനൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ സിപിഎം രാഷ്ട്രീയത്തിൽ തലസ്ഥാന ജില്ല വിഎസിന്റെ ശക്തിദുർഗങ്ങളിൽ ഒന്നായിരുന്നു. പിന്നീടു മലപ്പുറത്തെ സംസ്ഥാന സമ്മേളനത്തിനു ശേഷം ചിത്രം മാറി. ശിവൻകുട്ടിയടക്കം വിഎസിന്റെ വിശ്വസ്തർ മറുകണ്ടം ചാടി. അങ്ങനെ പിന്നീടു ജില്ലയിൽ ശിവൻകുട്ടി പിണറായിയുടെ വിശ്വസ്തനായി. ഇപ്പോൾ തെറ്റുതിരുത്തലിനായി ചേർന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.
വിദ്യാർഥി രാഷ്ട്രീയത്തിലുടെ സിപിഎമ്മിലെത്തിയ വി.ശിവൻകുട്ടി സമരപോരാട്ടങ്ങളുടെ സാരഥിയെന്ന നിലയിലാണു തലസ്ഥാന ജില്ലയ്ക്കു സുപരിചിതനാകുന്നത്. എസ് എഫ്ഐയുടെ ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം പിന്നീടു എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.
ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റായാണു പാർലമെന്ററി രംഗത്തേയ്ക്ക് അദ്ദേഹം കടന്നുവരുന്നത്. പിന്നീട് തിരുവനന്തപുരത്തെ മേയറായി. രണ്ടു തവണ എംഎൽഎയും പിന്നീടു 2021 -ൽ പിണറായി മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയുമായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകുന്പോൾ സംസ്ഥാന സിപിഎമ്മിലെ ഉയർന്ന നേതൃനിരയിലാണു സ്ഥാനം നേടിയത്. ഇപ്പോൾ ചേർന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ ശിവൻകുട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകുമെന്നു ഒരു പക്ഷേ ആരും നിനച്ചിരുന്നില്ല. അടുത്ത പാർട്ടി സമ്മേളനത്തിൽ അദ്ദേഹം സെക്രട്ടേറിയറ്റിൽ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നവരാണു ജില്ലയിലെ നേതാക്കളിൽ അധികം പേരും.
കഴിഞ്ഞ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്ക് ആരെയും പരിഗണിച്ചില്ല. ആനാവൂർ നാഗപ്പനെ പ്രായം കണക്കിലെടുത്താണ് സെക്രട്ടേറിയറ്റിൽനിന്നും മാറ്റിയത്. പകരം ജില്ലയിലെ മുതിർന്ന നേതാവും നിയമസഭ സ്പീക്കർ, മന്ത്രി, പാർട്ടി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം. വിജയകുമാറിനെ സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കുമെന്നാണു കരുതിയത്. എന്നാൽ പഴയ വിഎസ് പക്ഷക്കാരനായ വിജയകുമാറിനോടുള്ള പിണറായി വിജയന്റെ അതൃപ്തി അദ്ദേഹത്തിനു തടസമായി. പിന്നെ പരിഗണിക്കേണ്ടിയിരുന്നതു കടകംപള്ളി സുരേന്ദ്രനെയായിരുന്നു. അദ്ദേഹവും ആ സ്ഥാനത്തിന് അർഹനായിരുന്നു. പക്ഷേ പാർട്ടി കടകംപള്ളിയെ എന്തോ മാറ്റി നിർത്തി. അങ്ങനെ ജില്ലയിൽനിന്നും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ആരും ഇടംപിടിച്ചില്ല.
സിപിഎം സംഘടനാ രീതിയനുസരിച്ചു ജില്ല തിരിച്ചു സെക്രട്ടേറിയറ്റ് അംഗങ്ങളെ തീരുമാനിക്കുന്ന രീതി ഇല്ല. പക്ഷേ പാർട്ടി ആസ്ഥാനമായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ജില്ലയെന്ന നിലയിൽ അർഹമായ പരിഗണന ഇവിടുത്തെ നേതാക്കൾക്കു പല ഘട്ടങ്ങളിലും ലഭിച്ചിട്ടുണ്ട്.
പാർട്ടി നേതൃസ്ഥാനങ്ങളിൽ 75 വയസ് എന്നതു സിപിഎം കർശനമായി നടപ്പാക്കിവരികയാണ്. പിണറായി വിജയനു മാത്രമാണു പ്രത്യേക സാഹചര്യം കണക്കിലെടുത്തു സിപിഎം വിട്ടുവീഴ്ച ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് പ്രായപരിധി കഴിഞ്ഞിട്ടും അദ്ദേഹം സിപിഎം പോളിറ്റ്ബ്യൂറോ അംഗമായി തുടരുന്നത്. പിണറായി കഴിഞ്ഞാൽ സംസ്ഥാന കമ്മിറ്റിയിൽ സീനിയറായിട്ടുള്ള നേതാവാണ് എം. വിജയകുമാർ. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായിരിക്കുന്പോഴാണു അദ്ദേഹം പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ എത്തുന്നത്. ഇന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും വിജയകുമാറിനൊപ്പമാണു പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമാകുന്നത്. ജില്ലയിലെ ഏറ്റവും ജനകീയ മുഖമുള്ള നേതാവെന്ന വിളിപ്പേരുള്ള വിജയകുമാറിനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഈ സാഹചര്യത്തിലും പരിഗണിക്കാത്തതു സിപിഎമ്മിനുള്ളിൽ ചർച്ചയ്ക്കു വഴിവച്ചിട്ടുണ്ട്. വിജയകുമാറിന്റെ പ്രായം ചൂണ്ടിക്കാട്ടി വിമർശനങ്ങളെ പ്രതിരോധിക്കാനാണു സിപിഎം ശ്രമിക്കുന്നത്.
സിപിഎം നേതൃത്വം തുറന്നു സമ്മതിക്കുന്നില്ലെങ്കിലും ജില്ലയിലെ സിപിഎമ്മിൽ മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി നേതാക്കൾക്കിടയിലെ വിഭാഗീയത രൂക്ഷമാണ്. ജില്ലാ സെക്രട്ടറി വി. ജോയിയും മുതിർന്ന നേതാക്കളും രണ്ടു തട്ടിലാണ്. ജോയിയെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ മുതിർന്ന നേതാക്കൾ നടത്തിയ പരിശ്രമം ഫലം കാണാതെ പോയതു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ്. ജില്ലാ സെക്രട്ടറിയായ ജോയി നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിൽ മത്സരിച്ചു വിജയിച്ചു. പാർട്ടി ധാരണയനുസരിച്ച് എംഎൽഎയായ ജോയി സെക്രട്ടറി സ്ഥാനത്തുനിന്നും മാറേണ്ടതാണ്. എന്നാൽ അതുണ്ടായില്ല. ഇതിൽ വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
പാർട്ടി പരിപാടികളിലടക്കം നേതാക്കളുടെ ഈ പ്രതിഷേധം പ്രകടമായി. പക്ഷേ സിപിഎം സംസ്ഥാന നേതൃത്വം ജോയി ഒഴിയേണ്ടതില്ലെന്ന നിലപാടിൽ നിന്നതോടെ ശിവൻകുട്ടിക്കും കടകംപള്ളി സുരേന്ദ്രനും പുറകോട്ടു പോകേണ്ടി വന്നു. ഇക്കാര്യത്തിൽ എം.വിജയകുമാറും ജില്ലയിലെ മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജോയിയെ പിന്തുണച്ചതു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാര്യങ്ങൾ എളുപ്പമാക്കി.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിൽ അസംതുപ്തിയിൽ നിന്നിരുന്ന വി.ശിവൻകുട്ടിയെ ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാക്കിയതു ജില്ലാ സെക്രട്ടറി വി. ജോയിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത്ര സുഗമമാകില്ല. സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ ശിവൻകുട്ടിയോട് ആലോചിക്കാതെ സുപ്രധാന തീരുമാനങ്ങളൊന്നും ജോയിക്ക് പാർട്ടിയിൽ എടുക്കാനാകില്ല. തന്റെ പുതിയ പദവി വി. ശിവൻകുട്ടി ജോയിക്കെതിരെ ആയുധമാക്കിയാൽ ജില്ലയിലെ സിപിഎമ്മിലെ ചേരിപ്പോരു കൂടുതൽ സങ്കീർണമാകും.
Tags : District News Nattuvishesham leadership V. Sivankutty