ക്രിസ്മസിനെ വരവേൽക്കാൻ മാലോം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിനു മുന്നിൽ സ്ഥാപിച്ച 70 അടി ഉയരത്തിലുള്ള പടുകൂറ്റൻ നക്ഷത്രം.
മാലോം: മണ്ണിലും വിണ്ണിലും ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് മാലോം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിനു മുന്നിൽ പടുകൂറ്റൻ ക്രിസ്മസ് നക്ഷത്രം മിഴിതുറന്നു. 70 അടി ഉയരത്തിലും 40 അടി വീതിയിലും നിർമിച്ച ഈ നക്ഷത്രം കേരളത്തിൽ പ്രിന്റഡ് ക്ലോത്തിൽ നിർമിക്കപ്പെട്ട നക്ഷത്രങ്ങളിൽ ഏറ്റവും വലുതായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം 600 ചെറുനക്ഷത്രങ്ങൾ കൂടി ദേവാലയത്തിന് ചുറ്റും തെളിഞ്ഞതോടെ നാടെങ്ങും ക്രിസ്മസ് ആവേശത്തിലായി.
നാല് ക്വിന്റൽ ഇരുമ്പ് പൈപ്പും 1500 സ്ക്വയർ ഫീറ്റ് പ്രിന്റഡ് തുണിയുമാണ് നക്ഷത്രത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചത്. വെളിച്ചത്തിനായി നൂറിലധികം ട്യൂബ് ലൈറ്റുകളും 30 ഹാലജൻ ലൈറ്റുകളും ഉപയോഗിച്ചു. ഒരാഴ്ച കൊണ്ടാണ് നക്ഷത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. തലശേരി അതിരുപത പാസ്റ്ററൽ കൗൺസിൽ അംഗവും ഫൊറോന കോ-ഓർഡിനേറ്ററുമായ ആർട്ടിസ്റ്റ് സാനി വി.ജോസഫ് ആണ് ഈ നക്ഷത്രം രൂപകല്പന ചെയ്ത് നിർമാണത്തിന് നേതൃത്വം നൽകിയത്.
നേരത്തേ മാലോത്ത് നടന്ന തളിര് കാർഷിക മേളയ്ക്കായി താജ് മഹൽ, ഇന്ത്യാഗേറ്റ്, ലോട്ടസ് ടെമ്പിൾ എന്നിവയുടെ മാതൃകകൾ നിർമിച്ചതിലൂടെയും സാനി ശ്രദ്ധേയനായിരുന്നു. മാലോം പള്ളിക്കു മുന്നിൽ കഴിഞ്ഞ വർഷം നിർമിച്ച നക്ഷത്രത്തേക്കാളും 10 അടി കൂടി ഉയരത്തിലാണ് ഇത്തവണ നിർമിച്ചത്. രണ്ടു ലക്ഷത്തോളം രൂപയാണ് നിർമാണത്തിനുവേണ്ടി ചെലവായത്.
ഫൊറോന വികാരി ഫാ.ജോസഫ് തൈക്കുന്നുംപുറം, അസി.വികാരി ഫാ.നിധിൻ ചെറുനിലത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്. ആർട്ടിസ്റ്റ് സുമേഷ് ചിറ്റാരിക്കാൽ, ടോമി കിഴക്കനാകത്ത്, വിത്സൺ വാട്ടപ്പള്ളിൽ, ബിജു ചീരാൻകുഴിയിൽ, അഭിലാഷ് നെടുമരുതുംചാൽ, കൈക്കാരന്മാരായ സിബി തെക്കേവയലിൽ, സെർബി ഇടയോടിൽ, മുൻകൈക്കാരന്മാരായ ടോമി തരിശിൽ, ഷിന്റോ ഗണപതിപ്ലാക്കൽ, അച്ചൻ കുഞ്ഞ് അങ്ങാടിക്കൽ, ഇടവകാംഗങ്ങളായ ചാർളി മുളയ്ക്കൽ, സജി തെങ്ങുംപള്ളിൽ, ജോയി വേമ്പേനിക്കൽ, ബേബി വട്ടക്കുന്നേൽ, ബിജോ കിഴക്കേക്കുടിലിൽ, പാരിഷ് സെക്രട്ടറി റോയിച്ചൻ പേണ്ടാനത്ത് എന്നിവരും നിർമാണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.