വൈക്കത്തെ പുതിയ ബോട്ടുജെട്ടിയുടെ പ്ലാറ്റ്ഫോമിന്റെ ഇരുവശത്തും അടിഞ്ഞ ചെളി ഹിറ്റാച്ചി ഉപയോഗിച്ച് നീക്കുന്നു.
വൈക്കം: വൈക്കത്തെ പുതിയ ബോട്ടുജെട്ടിയുടെ പ്ലാറ്റ്ഫോമിന്റെ ഇരുവശത്തും അടിഞ്ഞ ചെളിനീക്കിത്തുടങ്ങി. പ്ലാറ്റ്ഫോമിന്റെ ഇരുവശവും ചെളിയടിഞ്ഞ് നികന്നതിനാൽ വേലിയിറക്ക സമയത്ത് ബോട്ടുകൾ ജെട്ടിയിൽ ഏറെ പണിപ്പെട്ടാണ് അടുപ്പിക്കുന്നത്. ചെളി നീക്കുന്നതിനൊപ്പം പ്ലാറ്റ്ഫോമിന്റെ മുകളിലെ തകർന്ന ഷീറ്റു മാറ്റുകയും പൊട്ടിയ ടൈലുകൾ നീക്കി പുതിയവ വിരിക്കുന്നതിനും ഇറിഗേഷൻ അധികൃതർ നടപടി സ്വീകരിക്കും. വൈക്കത്തെ പഴയ ബോട്ടുജെട്ടി ചരിത്രസ്മാരകമായി അറ്റകുറ്റപ്പണി നടത്തി നവീകരിച്ചതിന്റെ ഭാഗമായാണ് പുതിയ ജെട്ടിയിലെ അറ്റകുറ്റപ്പണികളും നടത്തുന്നത്.
വൈക്കം-തവണക്കടവ് ഫെറിയിലെ ബോട്ടുചാലിൽ മണലും ചെളിയും മരക്കുറ്റികളും അടിഞ്ഞ് ബോട്ടുകൾക്ക് യന്ത്രത്തകരാറുണ്ടാകുന്നത് പതിവാകുകയാണ്. ബോട്ടുകളുടെ പ്രൊപ്പല്ലർ ഇതിനകം നിരവധി തവണ തകരാറിലായി. കോടികൾ വിലയുള്ള പുതിയ സോളാർ ബോട്ടുകളാണിപ്പോൾ വൈക്കം-തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്നത്.
ബോട്ടുകൾ മണൽത്തിട്ടയിലും മരക്കുറ്റികളിലും തട്ടി തകരാറിലാകുന്നത് ഒഴിവാക്കാൻ ബോട്ട് ചാൽ തെളിക്കണമെന്ന് ജലഗതാഗത വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഇറിഗേഷൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നും ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ രാജലക്ഷ്മി പറഞ്ഞു.
ബോട്ടുചാലിലെ മണ്ണും മരക്കുറ്റികളും ഭീഷണിയായി
വൈക്കം-തവണക്കടവ് ഫെറിയിലെ ബോട്ടുചാലിൽ മണ്ണും മരക്കഷണങ്ങളും നിറഞ്ഞ് ബോട്ടുകൾക്ക് യന്ത്രത്തകരാർ വരുന്നത് പതിവാകുകയാണ്. കഴിഞ്ഞദിവസവും ഒരു ബോട്ടിന്റെ പ്രൊപ്പല്ലർ തകരാറിലായി. കായലോരത്തെ കെടിഡിസി മോർട്ടലിനു സമീപം ബോട്ട് മണലിലുറച്ചത് രണ്ടാഴ്ച മുമ്പാണ്.
കഴിഞ്ഞദിവസവും വാഹനങ്ങളും യാത്രക്കാരുമായി ജങ്കാർ മണലിലുറച്ചു. വേലിയേറ്റം വന്നു ജലനിരപ്പ് ഉയർന്നപ്പോൾ ഏറെ പണിപ്പെട്ടാണ് ജങ്കാർ കരയ്ക്കടുപ്പിച്ചത്. ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ടു ബോട്ട് മണൽക്കൂനയിൽ ഇടിച്ചാൽ ബോട്ട് തകർന്ന് വലിയ അപകടത്തിന് ഇടയാക്കും. ബോട്ട് ചാൽ ആഴംകൂട്ടി ജലഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
പി.ജി.എം. നായർ കാരിക്കോട്
പ്രസിഡന്റ്, എൻഎസ്എസ് യൂണിയൻ വൈക്കം
Tags : Local News Nattuvishesham Kottayam