ചെങ്ങന്നൂർ: വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനം ആശങ്കാജനകമാണെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന വാർഷിക അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിനും ലഹരിക്കുമെതിരേ സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ശ്ലാഘനീയമാണ്. ലഹരിരഹിത സമൂഹം രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. യുവജനങ്ങളെയും കുഞ്ഞുങ്ങളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് കടത്തും ഉപയോഗവും വർധിച്ചുവരുന്ന കാലത്ത് അതിനെതിരേ സമൂഹം ജാഗരൂകരാകണമെന്നും സഫ്രഗൻ മെത്രാപ്പൊലിത്ത ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ്സിആർഎ നിയമ ഭേദഗതിയിൽ പുനരാലോചന ആവശ്യമാണ്. മതമോ വിശ്വാസമോ മാറ്റാനുള്ള ശ്രമം എന്ന പദപ്രയോഗം ദുരുപയോഗം ചെയ്യാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാർത്തോമ്മാ സഭ ചെങ്ങന്നൂർ -മാവേലിക്കര ഭദ്രാസനത്തിന് 9.52 കോടിയുടെയും ഭദ്രാസനത്തിന്റെ കീഴിലുള്ള ഒലിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ 4.22 കോടി രൂപയുടെയും ബജറ്റ് അംഗീകരിച്ചു.
ഭദ്രാസന ട്രഷറർ ജോജി ചെറിയാൻ ബജറ്റ് അവതരിപ്പിച്ചു. റവ മാത്യു എ. മാത്യൂസ് ധ്യാന പ്രസംഗം നടത്തി. വികാരി ജനറാൾമാരായ റവ.ഡോ. ജയൻ തോമസ്, റവ.ഡോ. എം. ഈശോ മാത്യു, റവ. സ്കറിയ ഏബ്രഹാം , ബിഷപ്സ് സെക്രട്ടറി റവ. ടൈറ്റസ് തോമസ് എന്നിവർ പ്രസംഗിച്ചു. ഡോ. വർഗീസ് ഉമ്മൻ, ജോസ് തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ആരാധനയ്ക്ക് റവ. അലക്സ് കെ. ചാക്കോ നേതൃത്വം നൽകി. ഭദ്രാസന സെക്രട്ടറിയായി റവ. റെന്നി കെ. ഏബ്രഹാമിനെയും ട്രഷറാറായി ജോജി ചെറിയാനെയും തെരഞ്ഞെടുത്തു. ഭദ്രാസന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.
Tags : Nattuvishesham LocalNews alcohol