കുന്നത്തുകാട്ടിൽ മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്ന കുടിവെള്ളപദ്ധതി പ്രദേശം.
കല്ലടിക്കോട്: പ്രദേശവാസികൾക്കു കുടിവെള്ളം ലഭ്യമാക്കുന്നതിനായി കരിമ്പ പഞ്ചായത്തിലെ കുന്നത്തുകാട്ടിൽ നിർമിച്ച കിണർ മാലിന്യം തള്ളുന്നതിനുള്ള കേന്ദ്രമായി മാറി.
1995ലാണ് കുന്നത്തുകാട്ടിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കാനായി രണ്ടു സെന്റ് സ്ഥലം ഏറ്റെടുത്ത് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് കിണർ നിർമിച്ചത്.
കുറേവർഷങ്ങൾ ഇതിൽനിന്നും ഇരുനൂറോളം വരുന്ന വീട്ടുകാർ വെള്ളംകോരുകയും ചെയ്തിരുന്നു. പിന്നീട് ആരും ഉപയോഗിക്കാതായി. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായതിനാൽ കരിമ്പ ഗ്രാമപഞ്ചായത്തിനു കാര്യമായ പങ്കുണ്ടായിരുന്നില്ല. നിർമാണവും പരിപാലനവും ബ്ലോക്ക് പഞ്ചായത്ത് നേരിട്ടായിരുന്നു നിർവഹിച്ചിരുന്നത്.
കുന്നത്തുകാട് മേലേ ചുങ്കം റോഡിനോടു ചേർന്നുകിടക്കുന്ന ഈ കിണർ കാടുപിടിച്ച് നശിക്കുകയാണ്.
കിണർ തകർന്നതതോടെ ആളുകൾ മാലിന്യങ്ങളും തള്ളാൻതുടങ്ങി. ആദ്യ കാലങ്ങളിൽ തെരുവുനായകളെ കൊന്ന് ഈ കിണറ്റിലായിരുന്നു തള്ളിയിരുന്നത്.
ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് ഈ കിണർ മണ്ണിട്ടുമൂടി. കല്ലടിക്കോടിന്റെ പല ഭാഗത്തുനിന്നും രാത്രിയിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് ഈ ഭാഗത്താണ് തള്ളുന്നത്. ദുർഗന്ധംമൂലം സമീപവാസികൾക്ക് അസ്വസ്ഥതയുണ്ടാകുന്നുണ്ട്. ഈ സ്ഥലം വൃത്തിയാക്കി ഉപയോഗിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പ്രദേശത്തു വയോജനങ്ങൾക്ക് ഒത്തുകൂടാനും പുസ്തകങ്ങൾ വായിക്കാനും വായനശാലയടക്കമുള്ള കെട്ടിടം നിർമിക്കണമെന്നും നാട്ടുകാർ വകുപ്പുമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
Tags : Nattuvishesham District news