വൈദ്യുത അലങ്കാര ദീപങ്ങൾ ഒരുക്കിയിരിക്കുന്ന മൊബൈൽ ഷോപ്പ്
അടൂർ: നാടും നഗരവും ഓണത്തിരക്കിൽ. ഇന്ന് ഉത്രാടപ്പാച്ചില്‍. തിരുവോണനാളുകളിലേക്കുള്ള ഒരുക്കമായി വിപണികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുവിപണിയിലും സപ്ലൈകോ, ത്രിവേണി സ്റ്റോറുകളിലും ആളുകളുടെ നീണ്ടനിരയാണുണ്ടായത്. പച്ചക്കറി, പലവ്യഞ്ജനം, വസ്ത്ര വിപണികളിലാണ് തിരക്ക് ഏറെയുണ്ടായത്. ഏത്തക്കായയും ഉപ്പേരിയും വാങ്ങാനും തിരക്കുണ്ടായി.
ഓണവിപണിയില്‍ തിരക്കേറിയതോടെ അടൂരില്‍ മൊബൈല്‍ ഫോണ്‍ വിപണിയും സജീവമായി. വസ്ത്രവിപണിക്കൊപ്പം സ്മാര്‍ട്ട്ഫോണ്‍ വിപണിയിലും ഉപഭോക്താക്കളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. 10000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള സ്മാര്‍ട്ട്ഫോണുകളാണ് വിപണിയിലുള്ളത്.
മൊബൈല്‍ ഫോണ്‍ ചിപ്പുകളുടെ ലഭ്യതക്കുറവ് വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരാനിടയുണ്ടെന്ന കണക്കുകൂട്ടലില്‍ ഓണക്കാലത്തുതന്നെ ഫോണ്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിച്ചതും മൊബൈല്‍ ഫോണുകളുടെ വില ഉയരാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു.
മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് തവണ വ്യവസ്ഥയില്‍ പണം അടയ്ക്കാനുള്ള ഇഎംഐ സൗകര്യവും ലഭ്യമാണ്. ഓണം മലയാളിയുടെ ആഘോഷം മാത്രമല്ല, പുതുമയെ സ്വീകരിക്കുന്ന മലയാളിയുടെ മനസിന്റെ ആഘോഷം കൂടിയാണ്. കാലം മാറുന്നതിനനുസരിച്ച് ഓണാഘോഷ രീതികളിലും മാറ്റമുണ്ടാകുന്നുണ്ട്. പുതിയ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കുന്നതും കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മികച്ചൊരു സമ്മാനം നല്‍കുന്നതും ഓണാഘോഷത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ ഇന്ന് ആശയവിനിമയത്തിനുള്ള ഉപകരണം മാത്രമല്ല. പഠനം, ജോലി, ബിസിനസ്, വിനോദം, ഫോട്ടോഗ്രഫി, ഡിജിറ്റല്‍ പണമിടപാട് തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലും സ്മാര്‍ട്ട്ഫോണ്‍ പ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ വിപണിയും ഓരോ ദിവസവും പുതിയ സാങ്കേതികവിദ്യകളുമായി വളരുകയാണ്.
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കാനും സ്വന്തം ആവശ്യങ്ങള്‍ക്കായി പുതിയ ഫോണ്‍ സ്വന്തമാക്കാനും ആളുകള്‍ കൂടുതലായി തീരുമാനിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്തും ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളും ഫിനാന്‍സ് സൗകര്യങ്ങളും ഒരുക്കുകയാണ് മൊബൈല്‍ വ്യാപാര സ്ഥാപനങ്ങൾ.
Tags :