വള്ളിയൂർക്കാവ് ആഴ്ചച്ചന്ത കെട്ടിടം.
മാനന്തവാടി: കോടികൾ ചെലവഴിച്ച് നിർമിച്ച വള്ളിയൂർക്കാവ് ആഴ്ചച്ചന്ത കെട്ടിടം അധികൃതരുടെ അനാസ്ഥമൂലം ഉപയോഗശൂന്യമായി നശിക്കുന്നു.
ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്തതിനെ തുടർന്ന് പ്രദേശം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
2022ൽ വിനോദ സഞ്ചാര വകുപ്പ് 4.85 കോടി ചെലവഴിച്ച് വള്ളിയൂർകാവിന് സമീപം ആഴ്ച ചന്തയ്ക്കായി കെട്ടിടം നിർമിച്ചെങ്കിലും നാളിതുവരെയായിട്ടും ഇത് പ്രയോജനപ്പെടുത്താനായിട്ടില്ല. ഇതേത്തുടർന്നാണ് കെട്ടിടം ഉപയോഗശൂന്യമായി നശിക്കുന്നത്. ഇതിനിടയിൽ കെട്ടിടത്തിന്റെ നിർമാണ സാമഗ്രികകളുടെ നിലവാരം സംബന്ധിച്ചും വിവാദമുയർന്നിരുന്നു.
ദേവസ്വവും വിനോദസഞ്ചാരവകുപ്പും തമ്മിൽ നടത്തിപ്പവകാശം സംബന്ധിച്ചുള്ള തർക്കത്തിനും വഴിതെളിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ നടത്തിപ്പ് ദേവസ്വത്തെ ഏൽപ്പിക്കാൻ തീരുമാനമായെങ്കിലും കെട്ടിടത്തിന്റെ പ്രവർത്തനം അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനിടയിൽ വള്ളിയൂർക്കാവ് ആഴ്ച ചന്ത പ്രവർത്തനസജ്ജമാക്കാൻ നീക്കം നടന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.
പത്ത് മാസങ്ങൾക്ക് മുന്പ് ഓരോ സ്റ്റാളുകൾ വിനോദസഞ്ചാരവകുപ്പിനും ദേവസ്വം വകുപ്പിനും നല്കിയ ശേഷം ബാക്കിയുള്ള സ്റ്റാളുകളുടെ ലേലം നടത്താൻ തീരുമാനമായെങ്കിലും നടപ്പായില്ല. കെട്ടിടം ബന്ധപ്പെട്ട അധികൃതരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമായി മാറുന്നതായാണ് ആരോപണം. കെട്ടിടം പൊതുജനത്തിന് ഏതെങ്കിലും വിധത്തിൽ ഉയോഗയോഗ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.