മലപ്പുറം: സാങ്കേതികവിദ്യ മാറി, കളി കാണുന്ന രീതികള്‍ മാറി, ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങള്‍ മാറി കളര്‍ഫുള്‍ സ്ക്രീനുകള്‍ വന്നു. എങ്കിലും, പാതിരാത്രിയില്‍ ഉറക്കമൊഴിഞ്ഞ് ഫുട്ബോളിനായി ഒന്നിച്ചിരിക്കുന്ന മലയാളിയുടെ ആ നെഞ്ചിടിപ്പിന് ഇന്നും അതേ പഴയ റേഡിയോ കാലത്തിന്റെ ഓര്മ തന്നെ.
ടെലിവിഷന്‍ പെട്ടികള്‍ ഗ്രാമങ്ങളില്‍ അപൂര്‍വമായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. അന്ന് പാതിരാത്രിയില്‍ റേഡിയോയ്ക്ക് ചുറ്റും ശ്വാസമടക്കിപ്പിടിച്ചിരുന്ന ഒരു തലമുറയും ഉണ്ടായിരുന്നു.
ദൂരദര്‍ശനിലെ മങ്ങിയ ദൃശ്യങ്ങള്‍ക്ക് മുന്‍പ്, ആകാശവാണിയിലൂടെ ഒഴുകിയെത്തിയ റേഡിയോ കമന്ററിയിലൂടെയാണ് മലയാളി പച്ചപ്പുല്മൈതാനങ്ങളെ മനസില്‍ വരച്ചിട്ടത്. കമന്റേറ്ററുടെ ശബ്ദം ഉയരുമ്പോള്‍ ഗോളടിച്ചെന്ന പ്രതീക്ഷയില്‍ ഒരു ഗ്രാമം മുഴുവന്‍ ഒന്നിച്ചു തുള്ളിച്ചാടിയ ആ കാലം ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഏടാണ്.
പിന്നീട് ഗ്രാമത്തിലെ ഏതെങ്കിലും ഒരു പ്രമാണിയുടെ വീട്ടില്‍ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷന്‍ എത്തുന്ന കാലം. ലോകകപ്പ് ഫൈനല്‍ കാണാന്‍ ആ വീട്ടിലെ ഉമ്മറത്തും ജനല്‍പ്പാളികള്‍ക്ക് പുറത്തും ഒരു നാട് മുഴുവന്‍ തടിച്ചുകൂടും. കളി കാണുന്നതിനിടയില്‍ ടിവിയിലെ ദൃശ്യം മങ്ങുമ്പോള്‍ ആന്റിന തിരിക്കാനായി ടെറസിന് മുകളിലേക്ക് ഓടുന്ന യുവാക്കളും, താഴെനിന്ന് ആയീ... വന്നൂ... ഇല്ല പോയി... എന്ന് വിളിച്ചുപറയുന്ന നാട്ടുകാരും ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമുള്ള കൗതുകങ്ങളാണ്.
Tags : Times have changed