ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് ബസുകളുടെ ഓട്ടം നിരീക്ഷിക്കുന്ന നാട്ടുകാർ.
വടക്കഞ്ചേരി: സ്വകാര്യ ബസുകാർ സൂക്ഷിക്കുക. ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് നിങ്ങൾ നാട്ടുകാരുടെ നിരീക്ഷണത്തിലാണ്. സർവീസ് റോഡുവഴി പോകാതെ ദേശീയപാതപാതവഴി പാഞ്ഞു പോയാൽ നിങ്ങളുടെ പേരും സമയവും നമ്പറും കുറിച്ചെടുത്ത് നാട്ടുകാർ പോലീസ് അധികാരികളെ അറിയിക്കും. പിന്നാലെ ശക്തമായ നടപടി വരും.
ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് അപകടങ്ങളിൽപ്പെട്ട് യാത്രക്കാർ പിടഞ്ഞു വീഴുന്നതു കാണാൻ ഇനിയും ശക്തിയില്ലാത്തതുകൊണ്ടാണ് വടക്കഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ. ഗോവിന്ദന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്വകാര്യബസുകൾ നിരീക്ഷിക്കാൻ കാവലിരിക്കുന്നത്. രണ്ടോ മൂന്നോ പേർ മാറിമാറി സെന്ററിലുണ്ടാകും. സർവീസ് റോഡുവഴി പോകാത്ത ബസുകാരെ ഇനി ഉപദേശിക്കാനോ അവരുമായി ഏറ്റുമുട്ടലിനേ നാട്ടുക്കാരില്ല.
വർഷങ്ങളേറെ നീണ്ട കാലയളവിൽ നിരവധി തവണ ഇക്കാര്യങ്ങളൊക്കെ ബസുകാരോടു പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
വീണ്ടും തെറ്റ് ആവർത്തിച്ച് അപകടങ്ങൾ തുടരുന്നതാണ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ രംഗത്തു വന്നിട്ടുള്ളത്.
കാവലിരിക്കുമ്പോഴും ചില ബസുകാർ ദേശീയപാത വഴി പോകുന്നുണ്ട്. ഈ ബസുകാരെക്കുറിച്ച് പോലീസിന് വിവരം നൽകിയിട്ടുണ്ടെന്നു ഗോവിന്ദൻ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസും കണ്ണടക്കുന്ന സ്ഥിതിയുണ്ടായാൽ മറ്റു കാര്യങ്ങൾ ആലോചിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
നിയമം എല്ലാവർക്കും ബാധകം
ഓടിക്കൊണ്ടിരുന്ന ബസുകൾ സിഗ്നലൊന്നും കാണിക്കാതെ പെട്ടെന്ന് ദേശീയപാതയിൽ നിർത്തുമ്പോൾ പുറകിൽവരുന്ന വാഹനങ്ങളിടിച്ചാണ് അപകടമുണ്ടാകുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ ബസുകൾക്ക് പിറകിൽ വാഹനം ഓടിച്ചു പോകാൻ പേടിയാണെന്നാണ് മറ്റു വാഹന ഉടമകളും പറയുന്നു. അപകടമുണ്ടാകുമ്പോൾ എതാനും മണിക്കൂർസമയം ബസുകൾ സർവീസ് റോഡുവഴി പോകും.അതു കഴിഞ്ഞാൽ വീണ്ടും പഴയപടി ദേശീയപാത വഴിയാണ് പായുക. സർവീസ് റോഡ് വഴി പോകുമ്പോൾ മൂന്ന് ഹംപുകളുണ്ടെന്നും ഇതു സമയനഷ്ടമുണ്ടാക്കുമെന്നാണ് ബസുക്കാരുടെ ന്യായീകരണം. സ്വകാര്യ ബസുകൾ സർവീസ് റോഡുവഴി പോയില്ലെങ്കിൽ സർവസ് ലംഘനമായി കണ്ട് നടപടിയെടുക്കാമെന്നു നിയമമുണ്ടെങ്കിലും മോട്ടോർവാഹന വകുപ്പും അനങ്ങുന്നില്ലെന്നു നാട്ടുകാർക്ക് പരാതിയുണ്ട്.